ഡി.സി.സി ഓഫിസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്, കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും മുഴുവൻ സമയ പ്രസിഡന്റിനെ വേണമെന്നും ബോർഡ്

കോഴിക്കോട്: കോഴിക്കോട് ഡി.സി.സി. ഓഫിസിന് മുന്നിൽ സണ്ണി ജോസഫിനെതിരെ ഫ്ലക്സ്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും കോൺഗ്രസിന് വേണ്ടത് മുഴുവൻ സമയ പ്രസിഡന്റിനെയാണെന്നും ഫ്ലക്സിൽ പറയുന്നു. കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയും എം.പി.യും എം.എൽ.എ.മാരും മണ്ഡലത്തിലെ കാര്യങ്ങൾ നോക്കട്ടെയെന്നും ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.

കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് കോഴിക്കോട് ഡി.സി.സി. ഓഫിസിന് മുന്നിൽ ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. സണ്ണി ജോസഫ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മന്ത്രിയായതിന് പിന്നാലെ സണ്ണി ജോസഫിന് പാർട്ടിയെ നേരായ വിധം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ലെന്ന് നേരത്തേ തന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, സണ്ണി ജോസഫിനെ മാറ്റുന്നത് സംബന്ധിച്ച് ഇതുവരെയും ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം.

അതേസമയം, പുതിയ കെ.പി.സി.സി. പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. കൊടിക്കുന്നിൽ സുരേഷ് എം.പി.യെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നിൽ സുരേഷിന് ഉണ്ടെന്നാണ് വിവരം. വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് സൂചന.

അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, ജോസഫ് വാഴക്കൻ എന്നിവരെയും കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ കെ.പി.സി.സി. പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെ തുടർന്നാണ് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഒ.ജെ. ജനീഷ് മന്ത്രിയായതിനെ തുടർന്ന് പകരക്കാരനെ നിയമിക്കാനും സാധ്യതയുണ്ട്.

സർക്കാരിനോട് ഏറ്റുമുട്ടാതെ ചേർന്നുപോകുന്ന നേതൃത്വമായിരിക്കണം കെ.പി.സി.സി.ക്ക് എന്നതാണ് ഹൈക്കമാൻഡിന്റെ നിലപാട്. സർക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നാൽ ഭരണത്തെയും സംഘടനയെയും ബാധിക്കും. അതുകൊണ്ട് പ്രസിഡന്റിനെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മേൽക്കൈ ലഭിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേരുകൾ ഉയർന്നതും പാർട്ടി മൂന്നായി നിന്നതും ഹൈക്കമാൻഡിന് മുമ്പാകെയുണ്ട്. ഈ മുറിവ് ഉണക്കാൻ കൂടി കഴിവുള്ള നേതൃത്വമായിരിക്കണം ഇനി വരേണ്ടതെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Flux against Sunny Joseph in front of DCC office, KPCC. Board demands resignation of President and full-time President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.