പത്തനംതിട്ട: ശബരിമലയിൽ നിലവിലുള്ള നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തഹസിൽദാർമാരുടെ റിപ്പോർട്ട്. പത്തനംതിട്ട ജില്ലാ കലക്ടർക്ക് റാന്നി, കോന്നി തഹസിൽദാർമാർ കൈമാറിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ശിപാർശ ചെയ്തിട്ടുള്ളത്. നിരോധനാജ്ഞയുടെ കാലാവധി ഇന്ന് കഴിയാനിരിക്കെയാണ് റിപ്പോർട്ട് നൽകിയത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് സംഘർഷ സാധ്യതയില്ല. അതിനാൽ സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മുഴുവൻ നീക്കണം ചെയ്യണം. തീർഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണം. പ്രതിഷേധക്കാർ സന്നിധാനത്ത് ഉണ്ടെങ്കിലും പ്രകോപനപരമായ സംഭവങ്ങൾ നടക്കുന്നില്ല. അതിനാൽ, നിരോധനാജ്ഞ തുടരേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹന നിയന്ത്രണം പൂർണമായി പിൻവലിക്കണം. പമ്പ-സന്നിധാന യാത്രക്കുള്ള സമയ നിയന്ത്രണം പൂർണമായി ഒഴിവാക്കണം. ഭക്തന്മാർക്ക് വിരി വെക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
തഹസിൽദാർമാർ റിപ്പോർട്ടിൽ അന്തിമ തീരുമാനം കലക്ടർ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.