കണ്ണൂർ: പ്രളയാനന്തരം ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ മുമ്പത്തേക്കാൾ വർധിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലക്കലും പമ്പയിലും ആവശ്യത്തിന് ശൗചാലയങ്ങൾ ഇപ്പോഴുണ്ടെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് വിരി വെക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2000 പേർക്ക് വിരിവെക്കാൻ പറ്റുന്ന മൂന്നു ഹാളുകൾ പുതിയതായി നിർമിച്ചിട്ടുണ്ട്. നേരത്തെ, 1000 പേർക്ക് വിരി വെക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 6000 പേർ വിരിവെക്കാൻ സാധിക്കും. 9000 തീർഥാടകർക്ക് സൗകര്യം ഒരുക്കാൻ ഉദ്ദേശിക്കുന്നതായും ദേവസ്വം മന്ത്രി വ്യക്തമാക്കി.
പ്രളായന്തരം പമ്പയിൽ അടിഞ്ഞു കൂടിയിരുന്ന മണൽ ഒരു വലിയ പ്രശ്നമാണ്. കേന്ദ്ര വനം നിയമപ്രകാരം മണൽ എടുക്കാൻ വനം വകുപ്പ് അനുവദിക്കുന്നില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ല. മണൽ നീക്കുന്നതിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല വികസനത്തിന് 100 കോടി രൂപ കേരളത്തിന് നൽകിയെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ, 18 കോടി രൂപ മാത്രമാണ് കേന്ദ്രസർക്കാർ ഇതുവരെ നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.