ശബരിമല സ്വർണക്കൊള്ള: സന്നിധാനത്തെ 10 മണിക്കൂർ നീണ്ട പരിശോധന പൂർത്തിയായി; സ്വർണപാളികൾ തിരികെ സ്ഥാപിച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ സന്നിധാനത്തെ പരിശോധന പൂർത്തിയായി. 10 മണിക്കൂർ നീണ്ട പരിശോധന ചൊവ്വാഴ്ച പുലർച്ചയാണ് പൂർത്തിയായത്. തുടർന്ന് ശ്രീകോവിലിൽ നിന്ന് അഴിച്ചെടുത്ത പാളികൾ തിരികെ സ്ഥാപിച്ചു.

കട്ടിളപ്പാളികളിൽ നിന്നും ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണം പൂശിയ പാളികളില്‍നി ന്നും സംഘം സാമ്പിളുകൾ ശേഖരിച്ചു. ഇത് കാലപ്പഴക്കം കണക്കാക്കാനായി വിശദ പരിശോധനക്ക് നൽകും. ഇതിന്‍റെ ഫലമടക്കം പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ പ്രത്യേക സംഘം ഹൈകോടതിയെ അറിയിക്കും.

അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിൽ നാലാംപ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് വിലക്ക് ഹൈകോടതി നവംബർ 25 വരെ നീട്ടി. വിശദീകരണം നൽകാൻ സർക്കാറിന് സമയം അനുവദിച്ച് ജയശ്രീയുടെ മുൻകൂർ ജാമ്യഹരജി 25ന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് അതുവരെ ജസ്റ്റിസ് കെ. ബാബു അറസ്റ്റ് തടഞ്ഞത്.

നേരത്തേ 18 വരെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അടുത്തതവണ ഹരജി പരിഗണിക്കുമ്പോൾ മുൻകൂർജാമ്യം നൽകുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്.ഐ.ടി) നിലപാട് അറിയിക്കാനും കോടതി വാക്കാൽ നിർദേശിച്ചു.

ചെമ്പുപാളികൾ എന്ന പേരിലാക്കിയ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ഔദ്യോഗിക കൃത്യനിർവഹണത്തിന്‍റെ ഭാഗമായി ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നിട്ടില്ലെന്നുമാണ് ഹരജിക്കാരിയുടെ വാദം.

Tags:    
News Summary - Sabarimala gold Missing Row: 10-hour inspection of Sannidhanam completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.