തൃശൂർ: നൂറ്റി എട്ടാമത്തെ വയസ്സിലും ഹൃദയത്തിൽ മരവും മണ്ണും മാത്രം കൊണ്ടുനടക്കുന്ന പ രിസ്ഥിതി പ്രവർത്തക സാലുമരാട തിമ്മക്കക്ക് കേരളത്തോട് മാത്രമല്ല, ലോകത്തോട് മുഴുവ ൻ പറയാനുള്ളത് ഇതുമാത്രമാണ്; ‘മരം വെട്ടരുത്, അത് വളർത്താനുള്ളതാണ്’. ‘വൃക്ഷമാത’എ ന്ന പേരിലും അറിയപ്പെടുന്ന തിമ്മക്ക കർണാടകയിലെ തെൻറ ഗ്രാമമായ ഹൂലികൾ മുതൽ കുഡൂർ വരെ ദേശീയപാതയിലെ നാലു കിലോമീറ്ററിൽ 385 ആൽമരങ്ങളാണ് നട്ടുവളർത്തിയത്. തൃശൂരിൽ മണപ്പുറം വി.സി. പത്മനാഭൻ സ്മാരക പരിസ്ഥിതി പുരസ്കാരം സ്വീകരിക്കാനെത്തിയതായിരുന്നു അവർ.
ഒരു വർഷം 10, അടുത്ത വർഷം 15, അതിനടുത്ത വർഷം 20 എന്ന തോതിൽ മരങ്ങൾ നടുക മാത്രമല്ല, ഭർത്താവ് ചിക്കയ്യയുടെ സഹായത്തോടെ ഈ മരങ്ങളെല്ലാം വേലികെട്ടി വെള്ളമൊഴിച്ച് പരിപാലിക്കുകയും ചെയ്തു. നാല് കിലോമീറ്റർ അകലെ നിന്ന് കൊണ്ടുവന്നാണ് വെള്ളമൊഴിച്ചത്. ക്വാറിയിലെ സാധാരണ ജോലിക്കാരിയായ ഇവർ ഉച്ചവരെ പണിയെടുത്ത് ഉച്ചക്ക് ശേഷമായിരുന്നു ഈ ജോലികൾ ചെയ്തത്. തിമ്മക്ക നട്ട 8000ത്തിലധികം വൃക്ഷങ്ങളാണ് ഇന്ന് പാതയോരങ്ങളിലും മറ്റും തണൽ വിരിച്ച് നിൽക്കുന്നത്. ഏറ്റവും ഇഷ്ടം ആൽമരമാണ്. എല്ലാ പരിസ്ഥിതി ദിനത്തിലും മരം നടാനെത്തുന്നവരോട് ഇവർക്ക് പറയാനുള്ളത് ഇതാണ്; ‘വെറുതെ നട്ടിട്ടു പോകരുത്. സംരക്ഷിക്കാനുള്ള ബാധ്യത കൂടി ഏറ്റെടുക്കണം. അത് വരും തലമുറക്ക് വേണ്ടിയാണ്’.
രാജ്യം 2019ൽ പത്മശ്രീ നൽകി ആദരിച്ചു. ദേശീയ പൗരത്വ അവാർഡ് ലഭിച്ചിട്ടുണ്ട്. അമേരിക്കൻ പരിസ്ഥിതി സംഘടന അവരുടെ പരിസ്ഥിതി പഠനത്തിന് ‘തിമ്മക്കാസ് റിസോഴ്സസ് ഫോർ എൻവയോൺമെൻറൽ എജുക്കേഷൻ’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
മൂന്ന് വർഷം മുമ്പ് ശബരിമലയിൽ ദർശനം നടത്താനാണ് തിമ്മക്ക ആദ്യം കേരളത്തിലെത്തിയത്. ഇത് രണ്ടാംവരവാണ്. ദത്തുപുത്രനായ ഉമേഷിനൊപ്പം ബംഗളൂരുവിലെ ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന തിമ്മക്കക്ക് വരുന്ന 29ന് 108 വയസ്സ് തികയും. കേരളത്തെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഇവർക്ക് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.