സമര വാഴക്കുലക്ക് 28000 രൂപ: ലേലതുക, അടുപ്പിൽ കെ റെയിൽ കല്ലിട്ട ഒറ്റമുറി കൂരക്ക് പകരം വീട് വെക്കാൻ

കുന്നന്താനം : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഹ്വാനപ്രകാരം കുന്നന്താനം നടക്കൽ നട്ട സമരവാഴയുടെ വിളവെടുപ്പ് മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി നിർവഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ പൂവൻ വാഴക്കുല 28,000 രൂപക്ക് ലേലം ചെയ്തു.

സമര പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പിന്തുണയിൽ നടന്ന ആവേശകരമായ ലേലത്തിന്റെ തുക, ചെങ്ങന്നൂരിൽ അടുപ്പു കല്ല് ഇളക്കി കെ റയിൽ മഞ്ഞകുറ്റി സ്ഥാപിച്ച തങ്കമ്മയുടെ ഭവന നിർമ്മാണ ഫണ്ടിലേക്ക് സംഭാവന ചെയ്തു. ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി നിലകൊള്ളുന്ന എം.എൽ.എമാരോടുള്ള പ്രതിഷേധ സൂചകമായി നട്ട വാഴകൾ ജനങ്ങളുടെ പ്രതീകാത്മക സമരമാണ്. അടിച്ചമർത്താൻ സർക്കാർ എത്ര ശ്രമിച്ചാലും പദ്ധതി പിൻവലിക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് തന്നെ പോകുമെന്ന് മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി പറഞ്ഞു. 



സമരസമിതി ജില്ല കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. വാഴക്കുല ലേലം ചെയ്ത് ലഭിച്ച 28,000 രൂപ സംസ്ഥാന ജനറൽ കൺവീനർ എസ് രാജീവൻ തങ്കമ്മയുടെ ഭവന നിർമാണ ഫണ്ടിലേക്ക് കൈമാറി. ജനേച്ഛക്കൊപ്പം നിൽക്കാത്ത ജനപ്രതിനിധികൾക്കെതിരെ കേരളമെമ്പാടും ശക്തമായ പ്രതിഷേധം ഉയർന്നുവരികയാണ്. ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് ഉജ്ജ്വലമായ മാതൃക കാട്ടുകയാണ് കെ റയിൽ വിരുദ്ധസമിതി എന്ന് അദ്ദേഹം പറഞ്ഞു.

തങ്കമ്മ ഭവന നിർമാണ കമ്മിറ്റിക്കുവേണ്ടി സംസ്ഥാന സമിതി അംഗം സിന്ധു ജയിംസ് തുക ഏറ്റുവാങ്ങി. കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻ ചിറ, പത്തനംതിട്ട ജില്ല ചെയർമാൻ അരുൺ ബാബു, കുഞ്ഞുകോശി പോൾ, വി.എം റെജി, ബിനു ബേബി, റോസിലിൻ ഫിലിപ്പ്, എസ്. രാധാമണി, രാധ എം. നായർ, ശാന്തമ്മ കുര്യാക്കോസ്, റിജോ മാമൻ, അനിൽ അമ്പാടി തുടങ്ങിയവർ സംസാരിച്ചു. നടക്കൽ ചേട്ടായീസാണ് ലേലത്തിലൂടെ വാഴക്കുല സ്വന്തമാക്കിയത്. നാട്ടിൽ ഇല്ലാത്തവർക്ക് ലേലത്തിൽ പങ്കെടുക്കാൻ ഓൺലൈനിൽ സംവിധാനം ഒരുക്കിയിരുന്നു.

Tags:    
News Summary - Rs 28000 for Samara Vazhakulak: Bid amount to replace one-room shack with stone K-rail in fireplace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.