കലാലയങ്ങളിലെ വംശീയ-ജാതി വിവേചനങ്ങൾ തടയാനായി രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമര പ്രഖ്യാപന സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം തടയാനായി യു.ജി.സി കൊണ്ടുവന്ന ഇക്വിറ്റി നിയമം സുപ്രീംകോടതി സ്‌റ്റേ ചെയ്തത് സവർണ്ണ വിഭാഗങ്ങളുടെ തിട്ടൂരങ്ങളെ മുന്നിൽക്കണ്ടുള്ള നടപടിയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സമര പ്രഖ്യാപന സംഗമം കുറ്റപ്പെടുത്തി.
അതേസമയം, ഇക്വിറ്റി നിയമത്തിൽ വേണ്ട ഭേദഗതികൾ കൊണ്ടുവരണമെന്ന അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്നുള്ള ആവശ്യം മുഖവിലക്കെടുക്കണം. ആ അർത്ഥത്തിൽ ഇസ്ലാമോഫോബിയയെയും ജാതീയതയെയും മുൻ നിർത്തി വംശീയ വിവേചനങ്ങൾക്ക് കൃത്യമായ നിർവചനങ്ങൾ രൂപപ്പെടുത്തി രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിധിയിൽ കൊണ്ടുവന്ന് യു.ജി.സിയുടെ ചട്ടക്കൂട് പരിഷ്ക്കരിക്കണം.
അത് നടപ്പാക്കാൻ സുപ്രീംകോടതി അനുമതി നൽകണം. കലാലയങ്ങളിൽ നടക്കുന്ന വംശീയ വിവേചനങ്ങൾക്ക് തടയിടാനായി രൂപപ്പെടുത്തുന്ന അത്തരത്തിലുള്ള കുറ്റമറ്റ ചട്ടക്കൂടിൻ്റെ വെളിച്ചത്തിൽ കേരളത്തിൽ രോഹിത് വെമുല ആക്ട് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ സമര പ്രഖ്യാപനമാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നത്. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സംഗമം ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ ആർ.അനിരുദ്ധൻ, രഞ്ജിത ജയരാജ്, ഷിബിൻ റഹ്മാൻ എന്നിവർ സംസാരിച്ചു. രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് തെരുവുകളിലും കലാലയങ്ങളിലും സർവകലാശാല സെൻ്ററുകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
സമര പ്രഖ്യാപന സംഗമത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഗോപു തോന്നക്കൽ സ്വാഗതവും തിരുവനന്തപുരം ജില്ല പ്രസിഡൻ്റ് ഷാഹിൻ തൻസീർ നന്ദിയും പറഞ്ഞു. സഈദ് ടി.കെ, ബാസിത് താനൂർ, അമീൻ റിയാസ്, ലബീബ് കായക്കൊടി, മുഫീദ് കൊച്ചി, ഫയാസ് ഹബീബ്, സഹ് ല ഇ.പി, ആഷിഖ് നിസാർ, ലമീഹ് ഷാക്കിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.