കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടത് മുന്നണിയിൽ ആർ.ജെ.ഡിക്കുള്ള മൂന്നു സീറ്റിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. വടകരയിൽ എം.കെ. ഭാസ്കരനും കൂത്തുപറമ്പിൽ പി.കെ. പ്രവീണും കൽപറ്റയിൽ പി.കെ. അനിൽ കുമാറും മത്സരിക്കും.
മണ്ഡലം കമ്മിറ്റി ചേർന്ന് അതിലെ പേരുകൾ മേൽക്കമ്മിറ്റി പരിഗണിച്ച് പാർലമെന്ററി ബോർഡിനു മുന്നിൽ വരുന്ന പേരുകളിൽ നിന്നാണ് കേന്ദ്ര പാർലമെന്ററി ബോർഡ് സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് ആർ.ജെ.ഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. നാലു തവണ മത്സരിച്ചയാളാണെന്നും മറ്റുള്ളവർക്ക് കൂടി അവസരം ലഭിക്കുകയെന്ന് നിലപാടാണ് തനിക്കുള്ളതെന്നും മത്സരരംഗത്തുനിന്ന് പിൻമാറിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
യു.ഡി.എഫ് സ്ഥാനാർഥിയും നിലവിലെ എം.എൽ.എയുമായ ആർ.എം.പി നേതാവ് കെ.കെ. രമയെ നേരിടാൻ വടകരയിൽ ആർ.ജെ.ഡി കോഴിക്കോട് ജില്ല പ്രസിഡന്റായ എം.കെ. ഭാസ്കരനെയാണ് രംഗത്തിറക്കിയത്. വടകരയിൽ സംസ്ഥാന പ്രസിഡന്റ് തന്നെ സ്ഥാനാർഥിയാകണം എന്ന ആവശ്യം ഉയർന്നെങ്കിലും പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന നിലപാടാണ് ശ്രേയാംകുമാർ മുന്നോട്ട് വെച്ചത്. കഴിഞ്ഞ തവണ പരാജയപ്പെട്ട മനയത്ത് ചന്ദ്രനെ ആർ.ജെ.ഡി ഇത്തവണ വടകരയിൽ പരിഗണിച്ചില്ല. കേരള ഓട്ടമൊബീൽ ഇൻഡസ്ട്രീസ് ഡയറക്ടർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ച പരിചയസമ്പത്തുമായാണ് വടകരയിൽ രംഗത്തിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.