കൊലപ്പെട്ട റിയാസ് മൗലവി. പ്രതികളായ അജേഷ്, നിതിന്‍, അഖിലേഷ്
റിയാസ് മൗലവി വധം: വിധി ഇന്ന്
കാസര്‍കോട്: ചൂരിയിലെ മദ്റസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ വെട്ടിക്കൊന്ന കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. നേരത്തെ ഫെബ്രുവരി 29ന് വിധി പറയാനിരുന്നതായിരുന്നു. എന്നാൽ, കേസ് പരിഗണിക്കുന്ന കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ അവധിയിലായതിനാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കൊലപാതകം നടന്ന് ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിധി വരുന്നത്.
2017 മാര്‍ച്ച് 21ന് പുലര്‍ച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറിയാണ് ആർ.എസ്.എസ് സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമായി ജയിലില്‍ തന്നെയാണ്.
മുഹമ്മദ് റിയാസ് മൗലവി കൊല്ലപ്പെട്ട പഴയ ചൂരി പള്ളിയിലെ താമസസ്ഥലം പൊലീസ് പരിശോധിക്കുന്നു
2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. ഏറ്റവും ഒടുവില്‍ പരിഗണിച്ച ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് ഇന്ന് വിധി പറയുക. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർ നടപടികളും കോടതി പൂര്‍ത്തിയാക്കിയിരുന്നു.
റിയാസ് മൗലവി വധക്കേസ് പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർ
ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് റിയാസ് മൗലവി വധക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഡി.എന്‍.എ പരിശോധന ഫലമടക്കം 50ലേറെ രേഖകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 97 സാക്ഷികളെ കോടതി വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.