നദീതീര ടൂറിസം പദ്ധതി വരുന്നു ആദ്യഘട്ടം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍

തൃശൂര്‍: കായലുകളെയും നദികളെയും പ്രയോജനപ്പെടുത്തി വിനോദസഞ്ചാര പദ്ധതി തുടങ്ങുന്നതിന്‍െറ ഭാഗമായി  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ‘റിവര്‍ ക്രൂയിസ് ടൂറിസം സര്‍ക്യൂട്ട്’ പദ്ധതിക്ക് നടപടി ആരംഭിച്ചു. മാസങ്ങള്‍ക്കുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാകും.

പുഴകള്‍, കായലുകള്‍ എന്നിവയിലൂടെയുള്ള സഞ്ചാരവും  വടക്കന്‍ കേരളത്തിലെ കല, സംസ്കാരം, ഗ്രാമീണത എന്നിവയും  സംയോജിപ്പിച്ചാണ് പദ്ധതി. ഉത്തര കേരളത്തിന്‍െറ കലാരൂപങ്ങളായ തെയ്യം, യക്ഷഗാനം, കളരിപ്പയറ്റ് എന്നിവ ഉള്‍പ്പെടുത്തി പുഴകളുടെയും കായലുകളുടെയും ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തി ഈ മേഖലയിലെ ടൂറിസം വികസനമാണ് ലക്ഷ്യം. പ്രാഥമികഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ഫണ്ട് വിനിയോഗിച്ചാണ് ഈ പദ്ധതി ആരംഭിക്കുക.

ടൂറിസം വികസനത്തിനൊപ്പം ഈ മേഖലയില്‍ പ്രത്യക്ഷവും പരോക്ഷവുമായി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ്  പ്രതീക്ഷ. വടക്കന്‍ ജില്ലകളില്‍ പദ്ധതി വിജയമാകുന്നതിനെ അടിസ്ഥാനപ്പെടുത്തി നദീതീര ടൂറിസം പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശം. കോഴിക്കോട് ജില്ലയിലെ മാമ്പുഴ സംരക്ഷിച്ച് ജലപാതയൊരുക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. ഇവിടം ടൂറിസം മേഖലയായി വികസിപ്പിക്കാനും ഉദ്ദേശമുണ്ട്. സാധ്യതാപഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ടി.പി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

നദീതീര ടൂറിസം പദ്ധതിക്കൊപ്പംതന്നെ മുന്‍ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് നടപ്പാക്കിയ പരമ്പരാഗത വിനോദസഞ്ചാരം, തീര്‍ഥാടന ടൂറിസം പദ്ധതികള്‍ കൂടുതല്‍ സജീവമാക്കും. പ്രാദേശിക കേന്ദ്രങ്ങളില്‍ കൂടുതലായി ശ്രദ്ധ പതിപ്പിച്ച് ടൂറിസം വികസന പദ്ധതി തയാറാക്കിക്കഴിഞ്ഞു.  ധര്‍മടം-മുഴുപ്പിലങ്ങാട്, കക്കയം, പെരുവണ്ണാമുഴി, കാപ്പാട്, ഇരിങ്ങല്‍, നിള, നെല്ലിയാമ്പതി, പീച്ചി, വാഴാനി, ചിമ്മിനി, കാലടി, മലയാറ്റൂര്‍, അതിരപ്പിള്ളി, പീരുമേട്, കുട്ടിക്കാനം, വാഗമണ്‍, അഷ്ടമുടി, കഠിനംകുളം, കാപ്പില്‍, വര്‍ക്കല, നെയ്യാര്‍, പേപ്പാറ, പൊന്മുടി കേന്ദ്രങ്ങളില്‍ സമഗ്ര വികസന നടപടിക്ക് തുടക്കമായിട്ടുണ്ട്. കേരളത്തെ ഹണിമൂണ്‍ ഡെസ്റ്റിനേഷനായി പരിചയപ്പെടുത്തുന്നനിലയിലുള്ള പ്രചാരണ പരിപാടികളും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ഇതിനോടകം തുടങ്ങി.

Tags:    
News Summary - river turism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.