ഒരു വിഭാഗം ഉദ്യോഗസ്ഥർ അഴിമതിക്ക് ചൂട്ടു പിടിക്കുന്നുവെന്ന് വിവരാവകാശ കമീഷണർ

കൊച്ചി: സംസ്ഥാനത്ത് ഒരു വിഭാഗം ഉദ്യോഗസ്ഥർ അഴിമതിക്ക് ചൂട്ടു പിടിക്കുകയാണെന്നും ഫയൽ കാണാനില്ലെന്ന് പറയുന്നത് ഇവരുടെ പതിവാണെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ. അബ്ദുൽ ഹക്കിം. എറണാകുളം ജില്ലയിലെ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ കമീഷൻ സിറ്റിങ് രണ്ടാം അപ്പീൽ ഹരജികളിൽ നോട്ടീസ് ലഭിച്ച പൊതുബോധന ഓഫീസർമാരും അപ്പീൽ അധികാരികളും പരാതിക്കാലത്തെ എസ്.പി.ഐ.ഒ മാരും ഹർജിക്കാരും പങ്കെടുത്തു.

വിവരാവകാശ അപേക്ഷകൾ ലഭിച്ചാൽ ഫയൽ കാണാനില്ല,വിവരം ലഭ്യമല്ല,ചോദ്യം വ്യക്തമല്ല തുടങ്ങിയ ടെമ്പളേറ്റ് മറുപടികൾ നല്കുന്ന ഓഫീസർമാർക്ക് മിക്കപ്പോഴും ചില കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചു വെക്കാനുണ്ടാവും. പലപ്പോഴും കമീഷൻ ഇടപെടുമ്പോൾ കാണാതായ ഫയലുകളും ലഭ്യമല്ലാത്ത വിവരങ്ങളും പെടുന്നനേ പൊങ്ങി വരുന്നതാണ് അനുഭവം. ഇത്തരക്കാർ വിവരം നൽകാതിരിക്കാനുള്ള എല്ലാ വകുപ്പുകളും മന:പാഠമാക്കിയിട്ടുണ്ടെന്നും കമീഷണർ പറഞ്ഞു.

ഫയൽ കാണാതാവുന്നത് ക്രിമിനൽ കുറ്റമാണ്. പബ്ലിക റെക്കോർഡ്സ് ആക്ട് പ്രകാരം ജയിൽ വാസം വരെ ശിക്ഷയായി ലഭിച്ചേക്കാമെന്നും ബന്ധപ്പെട്ടവർ കൂടുതൽ ജാഗ്രതയോടെ വിവരാവകാശ അപക്ഷകരോട് പെരുമാറണമെന്നും ഡോ. ഹക്കിം നിർദേശിച്ചു.

എം.എസ്. സതിശന്റെ പരാതിയിൽ കമീഷന്റെ 2020 ജൂൺ 15 ലെ ഉത്തരവ് നടപ്പാക്കാതിരുന്ന തൃപ്പൂണിത്തുറ നഗരസഭയിലെ ഓം പ്രകാശ്, അമ്പിളി ,ഷിബു എന്നീ ഉദ്യോഗസ്ഥർക്കെതിരെ സെക്ഷൻ 20(ഒന്ന്) പ്രകാരം ഫൈൻ ചുമത്താനും 20 (രണ്ട് )പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കാനും കമീഷൻ ഉത്തരവായി. ഇവർക്ക് 15 ദിവസത്തെ ഷോക്കോസ് നോട്ടീസ് നൽകും. ഇവിടെ ലിതിൻ എന്നയാൾ നല്കിയ അപേക്ഷയിൽ വിവരം ലഭ്യമല്ല, ചോദ്യം വ്യക്തമായില്ല എന്നിങ്ങനെ മറുപടി നല്കിയ നടപടി തെറ്റായിരുന്നുവെന്ന് കമീഷൻ വിലയിരുത്തി. ഈ വിവരങ്ങൾ ജൂൺ ഏഴിനകം കക്ഷിക്ക് സൗജന്യമായി നല്കണം.

കുന്നത്തുനാട് പഞ്ചായത്തിൽ ഐസക് മാത്യു നല്കിയ അപേക്ഷയിലെ മുഴുവൻ വിവരങ്ങളും 15 ദിവസത്തിനകം സൗജന്യമായി നല്കണം. കമീഷന്റെ ഹിയറിങിൽ നിന്നു വിട്ടുന്നിന്ന കെ.എസ്.ഇ.ബി ട്രാൻസ്ഗ്രിഡ്' ആലുവ സിവിഷൻ അസി.എകസി. എഞ്ചിനീയർ, അസി. എഞ്ചിനീയർ എന്നിവർ വയനാട്ടിലും കളമശേരി നഗരസഭ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ തിരുവനന്തപുരത്തും കമീഷനുമുന്നിൽ നേരിൽ ഹാജരാകണം. ഇവർക്ക് സമൻസ് അയക്കാനും നിർദേശിച്ചു. ആകെ പരിഗണിച്ച 15 പരാതികളിൽ 13 തീർപ്പാക്കി.

Tags:    
News Summary - Right to Information Commissioner says that a section of officers are involved in corruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.