ലക്ഷദീപിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ട ചെറുക്കുക -എസ്‌.ഐ.ഒ

കോഴിക്കോട്: നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട് ജീവിതം നെയ്‌തെടുത്ത ലക്ഷദ്വീപിൽ ക്രൂരമായ നിയമപരിഷ്‌കരണങ്ങളിലൂടെ സംഘ്‌ പരിവാർ ഭരണകൂടം നടപ്പാക്കുന്ന വംശീയ അജണ്ടകളെ ചെറുക്കണമെന്ന് എസ്‌.ഐ.ഒ. പുതുതായി നിയമിക്കപ്പെട്ട ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ പ്രഫുൽ പട്ടേൽ എന്ന അഡ്മിനിസ്ട്രേറ്റർ വഴി ലക്ഷദ്വീപിൽ നടപ്പാക്കുന്ന നടപടികൾ ദ്വീപിലെ ജനജീവിതം ദുസ്സഹമാക്കുന്ന വംശീയ നടപടികളാണെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് പറ‍ഞ്ഞു.

സി.എ.എ - എൻ.ആർ.സി വിരുദ്ധ ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ നിയമനടപടി സ്വീകരിച്ചാണ് പുതിയ അഡ്മിനിസ്ട്രേറ്റർ രംഗപ്രവേശനം നടത്തിയത്. 99 ശതമാനം മുസ്ലിംകൾ താമസിക്കുന്ന മദ്യത്തിന് നിയന്ത്രണമുള്ള ദ്വീപിൽ മദ്യമൊഴുക്കാനും മാംസാഹാരത്തിന് നിയന്ത്രണമേർപ്പെടുത്താനും തീരുമാനിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നവർക്ക് രണ്ടു കുട്ടികൾ കൂടുതൽ പാടില്ലെന്ന തിട്ടൂരത്തിലൂടെയും കുറ്റകൃത്യങ്ങൾ വളരെ കുറഞ്ഞ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കിയും നിരപരാധികളായ ദ്വീപ് നിവാസികളെ വേട്ടയാടുന്ന നടപടി ചെറുക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികള്‍ വലകളും ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡുകള്‍ തീരസംരക്ഷണ നിയമ ലംഘനമാരോപിച്ച് പൊളിച്ചുമാറ്റി. അനാവശ്യ റോഡ് വികസനത്തിനായി വീടുകളും കെട്ടിടങ്ങളും തകർക്കുന്നതടക്കം നിരവധി ജനദ്രോഹ നടപടികളാണ് തുടരുന്നത്. ഭൂമിയുടെ ഉടമസ്ഥത, ഉപയോഗം തുടങ്ങിയവക്ക് മേൽ കടുത്ത നിയന്ത്രണമേർപ്പെടുത്തുകയും അഡ്മിനിസ്ട്രേറ്റർക്ക് കൂടുതൽ അധികാരം നൽകുകയും ചെയ്യുക വഴി ദ്വീപിൻെറ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ മേഖലകളെ തകർക്കാനുള്ള വംശീയ ഉന്മൂലന പദ്ധതിയാണ് സംഘ് പരിവാർ ഒരുക്കുന്നത്.

കോവിഡ് പ്രട്ടോകോളുകൾ എടുത്തു കളഞ്ഞതോടെ ഇന്ന് ജനസംഖ്യയിൽ പത്തോളം ശതമാനം പേരും കോവിഡിൻെറ പിടിയിലായി. ജില്ലാപഞ്ചായത്തിന് കീഴിലെ ആരോഗ്യം, സാമൂഹ്യക്ഷേമം വകുപ്പുകൾ വെട്ടിക്കളഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, കാര്‍ഷിക വകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി. സ്കൂളുകളിലെ ഭക്ഷണ ചുമതല്ലയുള്ളവരെ ഒഴിവാക്കുകയും അംഗൻവാടി അധ്യാപകരെ പലരേയും പിരിച്ചു വിടുകയും ചെയ്തു. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലക്ഷദ്വീപിനെതിരെ ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വംശീയ ഉന്മൂലന പദ്ധതിക്കെതിരെ ദ്വീപ് ജനതയോട് ഉപാധികളില്ലാതെ ഐക്യപ്പെടേണ്ട സമയമാണിതെന്നും, ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉയരുന്ന പ്രതിരോധങ്ങൾക്കൊപ്പം എസ്.ഐ.ഒ ഉണ്ടാകുമെന്നും സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.

എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ് വി, ഷമീര്‍ ബാബു, തശരീഫ് കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Resist Hindutva agenda implemented by the Central Government in Lakshadweep says SIO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.