കൊച്ചി: എറണാകുളം ജങ്ഷൻ (സൗത്ത്) റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര് നൽകണമെന്ന കോർപറേഷൻ പ്രമേയത്തിനെതിരെ കടുത്ത പ്രതിഷേധവും വിമർശനവും. സി.പി.എം നേതൃത്വം നൽകുന്ന കോർപറേഷൻ ബി.ജെ.പിയുടെ മാതൃക നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷമായ യു.ഡി.എഫ് ആരോപിച്ചു. ഇടത് സഹയാത്രികരായ പ്രമുഖരും സമൂഹമാധ്യമങ്ങളിലൂടെ വിമർശനവുമായി രംഗത്തെത്തി.
റെയില്‍വേ സ്റ്റേഷന്റെ നവീകരണം പൂര്‍ത്തിയാകുന്ന ഘട്ടത്തില്‍, കൊച്ചിയുടെ വികസനത്തിന് നാഴികക്കല്ലായി മാറിയ ഈ റെയില്‍പാത നിർമിച്ച കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവർമയുടെ പേരിൽ പുനർനാമകരണം ചെയ്യണമെന്നാണ് തിങ്കളാഴ്ച മേയർ അഡ്വ. എം. അനിൽകുമാർ കൗൺസിലിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിർമാണം യാഥാർഥ്യമാക്കിയതും മറ്റും രാമവർമയാണ്.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണവും വിറ്റ് ആ തുകകൊണ്ടാണ് ഷൊര്‍ണൂര്‍-എറണാകുളം പാത അദ്ദേഹം യാഥാര്‍ഥ്യമാക്കിയതെന്നും സ്റ്റേഷന് അദ്ദേഹത്തിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ട് റെയിൽവേക്ക് നിർദേശം സമർപ്പിക്കുമെന്നും മേയർ അറിയിച്ചിരുന്നു. ബി.ജെ.പി നടപ്പാക്കുന്ന പേരുമാറ്റൽ നയം എൽ.ഡി.എഫ് കൊച്ചിയിൽ അനുകരിക്കുകയാണെന്ന് യു.ഡി.എഫ് വിമർശിച്ചു. പേരുമാറ്റാനുള്ള നീക്കം മണ്ടൻ തീരുമാനമാണെന്നും കൗൺസിൽ അംഗങ്ങൾ ഇതിനെ എതിർത്തിരുന്നെന്നും പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പറഞ്ഞു. നഗരത്തിന്റെ പേരും മുഖച്ഛായയും വിളിച്ചോതുന്നതാണ് എറണാകുളം റെയിൽവേ സ്റ്റേഷനെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മഹാരാജാസ് കോളജ്, കരുവേലിപ്പടി മഹാരാജാസ് ആശുപത്രി എന്നിവയുടെ പേര് ചൂണ്ടിക്കാട്ടിയാണ് മേയർ പുതിയ തീരുമാനത്തെ ന്യായീകരിക്കുന്നത്. അതേസമയം, ഇടത് സഹയാത്രികനും പു.ക.സ സംസ്ഥാന ഭാരവാഹിയുമായ അശോകൻ ചെരുവിൽ തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് രംഗത്തെത്തി. വാഴ്ത്തപ്പെടുന്ന നാടുവാഴികളെല്ലാം നാടിനെ വൈദേശികത്താലത്തിൽ സമർപ്പിച്ച് അതിന്റെ ഒറ്റുകാശ് കൊണ്ട് പ്രതാപം കാട്ടി നടന്നവരാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.