നിയന്ത്രണങ്ങൾ ഒരാഴ്ചകൂടി തുടരും; കടകൾ രാത്രി എട്ടുവരെ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. കടകൾക്ക് രാത്രി എട്ടു വരെയും ബാങ്കുകൾക്ക് ആഴ്ചയിൽ അഞ്ചു ദിവസവും പ്രവർത്തിക്കാമെന്ന ഇളവുകൾ മാത്രമാണ് നൽകിയത്. ഇലക്ട്രോണിക്സ് കടകളും കൂടുതൽ ദിവസങ്ങളിൽ തുറക്കാം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്ധ സമിതി യോഗമാണ് ഇൗ തീരുമാനമെടുത്തത്. വാരാന്ത്യ ലോക്ഡൗൺ തുടരാനും തീരുമാനിച്ചു.
ഡി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ കർക്കശമായി തുടരും. ഇളവുകൾ വ്യാപനത്തിനിടയാക്കുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ, കൂടുതൽ മേഖലകളിൽ ഇളവുകൾ കൂടിയേ തീരൂവെന്ന സമ്മർദവും സർക്കാറിന് േമലുണ്ട്. നിയന്ത്രണങ്ങളുടെ കാര്യത്തിൽ വിദഗ്ധ സമിതി യോഗത്തിലും ഭിന്നാഭിപ്രായം ഉയർന്നതായാണ് വിവരം.
ടി.പി.ആർ അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്ന രീതിയിലാണ് ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചിച്ചത്. കോവിഡ് രോഗികളുടെ എണ്ണം കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുള്ള നിർദേശവും യോഗത്തിലുണ്ടായി. മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി ടി.പി.ആർ കുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, ഇത് അശാസ്ത്രീയമാണെന്ന വിലയിരുത്തലുമുണ്ടായി.
കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടി. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നത്. പകരം ഓഫിസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്ന നിർദേശം ഉയർന്നു.
പുതിയ തീരുമാനങ്ങൾ, ഇളവുകൾ
- എ, ബി, സി കാറ്റഗറിയിലെ കടകൾക്ക് എട്ടുമണി വരെ പ്രവർത്തിക്കാം. മുമ്പ് ഏഴു വരെയായിരുന്നു അനുമതി
- വിദ്യാർഥികളുടെ പഠനം ലക്ഷ്യമിട്ട് ഇലക്ട്രോണിക്സ് കടകൾ കൂടുതൽ ദിവസങ്ങൾ തുറന്ന് പ്രവർത്തിക്കും. നിലവിൽ ഇത് ചൊവ്വ, വ്യാഴം മാത്രമായിരുന്നു
- ബാങ്കുകൾക്ക് തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും ഇടപാടുകാർക്കുവേണ്ടി പ്രവർത്തിക്കാം
- വാരാന്ത്യ ലോക്ഡൗൺ തുടരും
- ഡി കാറ്റഗറിയിലുള്ള പ്രദേശങ്ങളിൽ ട്രിപ്ൾ ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾ തുടരും
- ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. വ്യാഴം, വെള്ളി ദിനങ്ങളിൽ മെഗാടെസ്റ്റ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.