ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സംവിധാനം കേരളത്തിലും നടപ്പാക്കാൻ ശിപാർശ

തിരുവനന്തപുരം: ഗുജറാത്ത് സര്‍ക്കാറിന്‍റെ ഇ-ഗവേണന്‍സ് സംവിധാനമായ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സിസ്റ്റം കേരളത്തിലും നടപ്പാക്കാൻ ശിപാർശ. ചീഫ് സെക്രട്ടറി വി.പി ജോയ് ആണ് സർക്കാറിന് ശിപാർശ ചെയ്തത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കുക.

ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാമിന് കൂടുതൽ നിർദേശങ്ങൾക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ഡാഷ് ബോർഡ് സംവിധാനം നടപ്പാക്കുന്നതിലേക്ക് സർക്കാർ കടക്കുമെന്നാണ് റിപ്പോർട്ട്.

ഇ-ഗവേൺസിന്‍റെ ഭാഗമായി സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ 2019ലാണ് ഗുജറാത്തില്‍ ഡാഷ്‌ബോര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. സർക്കാറിന്‍റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവർത്തനവും മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ തൽസമയം വിലയിരുത്താനാകുമെന്നതാണ് ഈ സംവിധാനത്തിന്‍റെ മറ്റൊരു പ്രത്യേകത.

ഡേറ്റാബേസ് ഉണ്ടാക്കിയുള്ള സി.എം ഡാഷ് ബോർഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകൾക്ക് സ്റ്റാർ റേറ്റിങ്ങും നൽകാം. ഇതിലൂടെ ആരോഗ്യകരമായ മത്സരം സിവിൽ സർവിസ് രംഗത്തു കൊണ്ടുവരാനാകുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയിൽ ഗുജറാത്ത് മോഡൽ ചർച്ചയായിരുന്നു. കൂടിക്കാഴ്ചക്ക് ശേഷം കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് ഡാഷ് ബോർഡിന്‍റെ പ്രവര്‍ത്തന രീതി മനസിലാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയും സ്റ്റാഫ് ഓഫിസർ ഉമേഷ് ഐ.എ.എസും ഉൾപ്പെട്ട സംഘം ഗുജറാത്ത് സന്ദർശിച്ചത്. ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതും സമഗ്രവുമാണെന്ന് ചീഫ് സെക്രട്ടറി പിന്നീട് പ്രതികരിച്ചിരുന്നു. 

Tags:    
News Summary - Recommendation to implement Gujarat model dashboard system in Kerala as well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.