കൽപ്പിത സർവകലാശാല പദവിക്ക് ശമ്പളം തിരിച്ചടക്കാനും ഒരുക്കം; കത്ത് നൽകി പദവിക്കായി ശ്രമം നടത്തുന്ന കോളജ്

തിരുവനന്തപുരം: കൽപ്പിത സർവകലാശാല പദവി ലഭിച്ചാൽ അധ്യാപകർക്ക് സർക്കാർ നൽകുന്ന ശമ്പളം തിരിച്ചടക്കാൻ ഒരുക്കമാണെന്ന് വ്യക്തമാക്കി സർക്കാറിന് കത്ത്. പദവിക്കായി ശ്രമം നടത്തുന്ന എയ്ഡഡ് കോളജുകളിലൊന്നാണ് സർക്കാറിനെ ഇക്കാര്യം അറിയിച്ചത്. ഈ കോളജിൽ ചുരുക്കം അധ്യാപകരും ജീവനക്കാരും മാത്രമാണ് സർക്കാർ ശമ്പളം പറ്റുന്നത്.

കൽപ്പിത സർവകലാശാല പദവി ലഭിച്ചാൽ സ്ഥാപനത്തിന് ബാധകമാകുന്നത് യു.ജി.സി റഗുലേഷൻ ആയിരിക്കും. എയ്ഡഡ് കോളജുകൾക്ക് സർക്കാർ ശമ്പളം നൽകാൻ വ്യവസ്ഥ ചെയ്യുന്ന 1972ലെ ഡയറക്ട് പേമെന്‍റ് എഗ്രിമെന്‍റ് ബാധകമാകാത്ത സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി കോളജ് കത്ത് നൽകിയത്. നിലവിൽ സർക്കാർ ശമ്പളം പറ്റുന്ന അധ്യാപകർ ഉൾപ്പെടെ ജീവനക്കാർക്ക് ലഭിക്കുന്ന ശമ്പളം എല്ലാ മാസവും തിരിച്ചടക്കാമെന്നാണ് കത്തിൽ പറയുന്നത്.

കൽപ്പിത സർവകലാശാല പദവിക്കായി എയ്ഡഡ് പദവി നിലനിർത്തി എൻ.ഒ.സി നൽകണമെന്നാണ് ആവശ്യം. എന്നാൽ, അധ്യാപകർ ഉൾപ്പെടെ നൂറിലേറെ ജീവനക്കാരുള്ള മറ്റൊരു എയ്ഡഡ് കോളജാകട്ടെ, നിലവിലുള്ളവർക്ക് സർക്കാർ ശമ്പളം നിലനിർത്തി കൽപ്പിത സർവകലാശാല പദവിക്ക് എൻ.ഒ.സി നൽകണമെന്ന നിർദേശമാണ് മുന്നോട്ടുവെക്കുന്നത്. ഇവർക്കുള്ള പെൻഷൻ ആനുകൂല്യവും സർക്കാർ നൽകണം.

കൽപ്പിത സർവകലാശാല പദവി ലഭിക്കുന്നതോടെ ഈ സ്ഥാപനങ്ങൾക്ക് സ്വന്തം നിലക്ക് കോഴ്സ് തുടങ്ങാനും ഫീസ് നിശ്ചയിക്കാനും വിദ്യാർഥി പ്രവേശനം നടത്താനും കഴിയും. സർക്കാറിനുള്ള നിയന്ത്രണമെല്ലാം നഷ്ടപ്പെടും. സർക്കാർ നിശ്ചയിക്കുന്ന ഫീസിൽ സംവരണ മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിച്ച് വിദ്യാർഥി പ്രവേശനം നൽകാമെന്ന വ്യവസ്ഥയിലാണ് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകുന്നത്.

സർക്കാറിലെ ഉന്നതരുമായി കോളജ് മാനേജ്മെന്‍റിന്‍റെ തലപ്പത്തുള്ളവർ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് അനുകൂല നടപടികൾ ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പുരോഗമിക്കുന്നത്. എൻ.ഒ.സി നൽകുന്നത് ധന, നിയമവകുപ്പുകളുടെ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

സ്വകാര്യ എയ്ഡഡ് മാനേജ്മെന്‍റിന് സ്വന്തം ഇഷ്ടപ്രകാരം ഫീസ് നിശ്ചയിച്ച് വിദ്യാർഥി പ്രവേശനം നൽകുന്ന സ്ഥാപനം നടത്താൻ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്ന സാഹചര്യമായിരിക്കും എയ്ഡഡ് പദവി നിലനിർത്തിയുള്ള കൽപ്പിത സർവകലാശാലകളിൽ സംഭവിക്കുക. എയ്ഡഡ് പദവി ഉപേക്ഷിക്കുകയാണെങ്കിൽ എൻ.ഒ.സി നൽകാമെന്ന് കഴിഞ്ഞ സർക്കാർ വ്യവസ്ഥ വെച്ചെങ്കിലും മാനേജ്മെന്‍റുകൾക്ക് സ്വീകാര്യമായില്ല. ഇതോടെയാണ് ഭരണമാറ്റം അനുകൂല സാഹചര്യമാക്കി ഇവരുടെ പുതിയ നീക്കം.

Tags:    
News Summary - Ready to refund salaries for deemed university status; College written to the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.