മുംബൈ: ലൈംഗിക പീഡനക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയി കോടിയേരിക്ക് മുൻകൂർ ജാമ്യം. മുംബൈ ദീൻദോഷി അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം.എച്ച്. ശൈഖ് ആണ് ജാമ്യം അനുവദിച്ചത്. ഒരു വ്യക്തിയുടെ അവകാശമെന്ന നിലയിലാണ് ബിനോയിക്ക് മുൻകൂർ ജാമ്യം അനുവദിക്കുന്നതെന്നും ജഡ്ജി വ്യക്തമാക്കി.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പൊലീസ് ആവശ്യപ്പെടുന്ന മുറക്ക് ഡി.എൻ.എ പരിശോധനക്ക് രക്തസാമ്പിൾ നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, 25,000 രൂപ പണമായി കെട്ടിവെക്കണം, ഒരാളുടെ ആൾ ജാമ്യവും വേണം എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലം സമർപ്പിച്ച വാദങ്ങളും തെളിവുകളും സമാന കേസുകളിലെ വിധി പകർപ്പുകളും പരിശോധിക്കാൻ ബിനോയിയുടെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടതോടെയാണ് വിധി പറയുന്നത് മാറ്റിയത്.
2015 ഏപ്രിൽ 21ന് യുവതിക്കും കുഞ്ഞിനും ദുൈബയിലേക്ക് ചെല്ലാനുള്ള ടൂറിസ്റ്റ് വിസയും വിമാന ടിക്കറ്റുകളും ബിനോയ് തന്റെ ഇ-മെയിലിൽ നിന്ന് യുവതിക്ക് അയച്ചതിന്റെ പകർപ്പുകൾ, ബിനോയ് യുവതിയുടെ ഭർത്താവും കുഞ്ഞിന്‍റെ പിതാവും ആണെന്ന് രേഖപ്പെടുത്തിയ വിസകളുടെ പകർപ്പുകൾ, വിസ പ്രകാരം യാത്ര ചെയ്തതിന് തെളിവായി പാസ്പോർട്ടുകൾ, ബിനോയ് ജീവിതച്ചെലവ് നൽകിയതുമായി ബന്ധപ്പെട്ട് ആറു വർഷത്തെ ബാങ്ക് സ്േറ്ററ്റ്മെന്റുകൾ തുടങ്ങിയവയാണ് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.
ജൂൺ 13നാണ് മുംബൈ ഒഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും എട്ടു വയസ്സുള്ള കുട്ടിയുടെ പിതാവ് ബിനോയ് ആണെന്നുമാണ് മുംബൈയിൽ സ്ഥിരതാമസമാക്കിയ ബിഹാർ സ്വദേശിയായ യുവതിയുടെ പരാതി.
ബാർ ഡാൻസറായി ജോലി ചെയ്യുേമ്പാഴാണ് ബിനോയിയുമായി 33കാരിയായ യുവതി പരിചയത്തിലാകുന്നത്. യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ബിനോയ് അവരോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. 2010ൽ അന്ധേരിയിൽ ഫ്ലാറ്റ് എടുത്ത് നൽകി. ബിനോയ് അവിടെ പതിവ് സന്ദർശകനായിരുന്നു. ഏറെക്കാലം സാമ്പത്തിക സഹായം നൽകിയിരുന്നു.
ബിനോയ് വിവാഹിതനാണെന്ന് കഴിഞ്ഞ വർഷമാണ് മനസ്സിലാക്കിയതെന്നും അതോടെയാണ് ബന്ധം വഷളായതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.