ന്യൂഡൽഹി: കെ.റെയിൽ പദ്ധതിയെ പിന്തുണച്ച് സംസാരിച്ച ശശി തരൂർ എം.പിയെ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. 19 എം.പിമാരിൽ ഒരാളാണ് തരൂരെന്നും അദ്ദേഹത്തിന് കൊമ്പില്ലെന്നും ഉണ്ണിത്താൻ വ്യക്തമാക്കി. അദ്ദേഹത്തെ പാർലമെൻറിലേക്ക് അയച്ചത് യു.ഡി.എഫാണ്. കെ റെയിൽ വിരുദ്ധ നിവേദനത്തിൽ കേരളത്തിലെ മുഴുവൻ എം.പിമാർക്കും ഒപ്പിടാമെങ്കിൽ അദ്ദേഹത്തിന് ഒപ്പിട്ടൂടെ. അദ്ദേഹത്തിനെന്താ കൊമ്പുണ്ടോ- ഉണ്ണിത്താൻ ചോദിച്ചു.
കാസർകോട്ടെ കേന്ദ്ര സർവകലാശാല ആർ.എസ്.എസിന്‍റെ രാഷ്ട്രീയ കാര്യാലയമാക്കി മാറ്റിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കേന്ദ്രസർവകലാശാലയിലെ ബിരുദദാനചടങ്ങുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ എം.പി എന്ന നിലയിൽ, രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങിൽ അധ്യക്ഷ പദവിയിലിരിക്കേണ്ട തന്നെ ഔദ്യേഗികമായി ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നുള്ള എം.പിയാണ്. എന്നാൽ, കേരളത്തിലെ എല്ലാ കേന്ദ്ര പരിപാടികളിലും അദ്ദേഹമാണ് പ്രധാന അതിഥി. ഇവിടെനിന്നുള്ള എം.പിമാരെ അവഗണിച്ചുകൊണ്ട് വി.മുരളീധരൻ പരിപാടികളിൽ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.