അധ്യക്ഷനാണോ മുൻ അധ്യക്ഷനാണോ വലുത്? വി മുരളീധരനെ നേതാവായി അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ; ബി.ജെ.പിയിൽ തർക്കം

തിരുവനന്തപുരം: വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. നിയമസഭയിൽ മൂന്ന് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. ഇതിൽ മുതിർന്ന നേതാവായ വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിൽ ധാരണയായത്. എന്നാൽ ഇതിനെ സംസ്ഥാന അധ്യക്ഷൻ തന്നെ എതിർക്കുകയായിരുന്നു. ഇന്ന് സഭയിൽ കക്ഷി നേതാവായി സംസാരിച്ചതും രാജീവ് ചന്ദ്രശേഖറായിരുന്നു. നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി.മുരളീധരൻ, വി.ബി. ഗോപകുമാർ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

സംസ്ഥാന അധ്യക്ഷനായ താൻ തന്നെ കക്ഷി നേതാവാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെടുകയായിരുന്നു. രണ്ട് അധികാരസ്ഥാനം വരുമെന്ന വാദം ഉന്നയിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍റെ മറുനീക്കം. വി.മുരളീധരനെ കക്ഷി നേതാവാക്കാൻ ആയിരുന്നു കോർ കമ്മിറ്റിയിലെ ഭൂരിപക്ഷാഭിപ്രായം.

മൂന്ന് അംഗങ്ങളാണ് നിലവിൽ നിയമസഭാ പ്രതിനിധികളായി ബി.ജെ.പിക്കുള്ളത്. നിലവിലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷൻ വി.മുരളീധരൻ, വി.ബി. ഗോപകുമാർ എന്നിവരാണ് ഇത്തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇതിൽ, മുതിർന്ന നേതാവായ വി.മുരളീധരനെ നിയമസഭാ കക്ഷി നേതാവാക്കാമെന്നായിരുന്നു കോർ കമ്മിറ്റിയിൽ ധാരണയായത്. കേരള രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ദീർഘകാല പ്രവൃത്തി പരിചയമുള്ള വി.മുരളീധരന്റെ പേരിനായിരുന്നു യോഗത്തിൽ മുൻതൂക്കം. ദേശീയ നേതൃത്വത്തിന്റെയും താൽപര്യം മുരളീധരനായിരുന്നെന്നാണ് വിവരം.

ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നിയമസഭയിൽ രാജീവിന്റെ സ്ഥാനം പിറകിലായിരിക്കും. കൂടാതെ, മുരളീധരൻ സംസാരിക്കുമ്പോൾ രാജീവിന് അവസരം ലഭിക്കുകയുമില്ല. ഇതുവഴി, പാർട്ടിക്കകത്ത് രണ്ട് അധികാരശക്തികൾ ഉടലെടുത്തേക്കുമെന്നാണ് രാജീവിന്റെ വാദം. തീരുമാനം ഇതുവരെയും ഇരുകൂട്ടരും അംഗീകരിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് പാർട്ടിയിൽ വലിയ തർക്കത്തിനിടയാക്കുമെന്നാണ് സൂചന.

Tags:    
News Summary - Rajeev Chandrasekhar does not accept Muraleedharan as leader; Dispute in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.