ഓച്ചിറ: മാതാപിതാക്കളെ മർദിച്ചശേഷം 15കാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ മൂന്നുപേരെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .ചങ്ങൻകുളങ്ങര തണ്ടാശ്ശേരി തെക്കതിൽ ബിബിൻ (18), പായിക്കുഴി കുറ്റീതറയിൽ അനന്തു (21), നിരവധി ക്രിമിനൽ കേസിലെ പ്രതിയും പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാളുമായ പായിക്കുഴി മോഴൂർതറയിൽ പ്യാരി (19) എന്നിവരാണ് റിമാൻഡിലായത്.
പെൺകുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്ന മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷെൻറ (19) ബന്ധുവിനെ ബംഗളൂരുവിൽനിന്ന് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. യുവാവ് ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ അറിയിച്ചതനുസരിച്ചാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വഴി പെൺകുട്ടിയെയും യുവാവിനെയും കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണസംഘം ഇയാളുമായി ബംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തി.
കഴിഞ്ഞ 19ന് രാത്രിയാണ് നാലംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയത്. സംഘത്തിലെ മൂന്നുപേർ പെൺകുട്ടിയുമായി എറണാകുളത്തെത്തി മുഹമ്മദ് റോഷനെയും പെൺകുട്ടിയെയും െട്രയിനിൽ ബംഗളൂരുവിലേക്ക് കയറ്റി വിടുകയായിരുന്നു. ബിബിനെ ബുധനാഴ്ച രാവിലെ തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച വാഗണർ കാർ കായംകുളത്തുനിന്ന് പൊലീസ് കെണ്ടത്തി. തുടർന്ന്, അനന്തു, പ്യാരി എന്നീ യുവാക്കളും പിടിയിലായി.
രണ്ടാഴ്ച മുമ്പ് വീട്ടിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന എസ്.എസ്.എൽ.സി വിദ്യാർഥിയെ ആക്രമിച്ച കേസിൽ പ്രതിയാണ് പ്യാരി. പോക്സോ കേസും എടുത്തിരുന്നു. ഇൗ കേസിൽ ഒളിവിൽ കഴിയുമ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ ചേർന്നത്. മൂന്നുപേരുടെ പേരിലും പോക്സോ ചുമത്തിയാണ് കേെസടുത്തിരിക്കുന്നത്.
വനിത കമീഷൻ കേസെടുത്തു
കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ മർദിച്ച ശേഷം രാജസ്ഥാൻ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വനിത കമീഷൻ സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമീഷനും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു.
അതി ഗൗരവമുള്ള സംഭവമായതിനാൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും വനിത കമീഷൻ അംഗം എം.എസ്. താര കൊല്ലം ജില്ല പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമീഷൻ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.