തൃശൂർ: അപകടത്തിൽ പരിക്കേറ്റ് തൃശൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം അറസ്റ്റ് ചെയ്ത മാവോവാദി രാജൻ ചിറ്റിലപ്പിള്ളിയെ (58) കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് എറണാകുളത്തുനിന്നുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ഇയാളെ അറസ്റ്റ് ചെയ്തത്. കുപ്പുരാജിനൊപ്പം മലപ്പുറം എടക്കരയിൽ മാവോവാദി അനുകൂല പ്രവർത്തനത്തിലായിരുന്നു രാജനെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവിടെ മാവോവാദി പ്രസിദ്ധീകരണത്തിൽ സർക്കാറിനെതിരെ സായുധ സമരം നടത്തണമെന്ന് ആഹ്വാനം ചെയ്തത് ലേഖനം പ്രസിദ്ധീകരിച്ചതിന് മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്.
16 വർഷമായി രാജൻ ഒളിവിലായിരുന്നു. ഒല്ലൂർ ആനക്കല്ലിൽ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കഴിഞ്ഞ ദിവസം ഒല്ലൂരിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റാണ് രാജനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാരിയെല്ല് പൊട്ടി ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു.
തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് രേഖപ്പെടുത്തിയ രാജനെ മഞ്ചേരി ജില്ല കോടതിയിൽ ഹാജരാക്കി. ചികിത്സക്കൊപ്പം ചോദ്യം ചെയ്യലിനുള്ള അനുമതിയും കോടതി നൽകി. ഇതേ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക സെല്ലിലാണ് രാജനെ പ്രവേശിപ്പിച്ചത്.
തൃശൂരിൽ രാജനെ അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘം ഒല്ലൂരിൽ സഹോദരിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ, ആശുപത്രിയിൽ സഹായിയായി രാജെൻറ കൂടെയുണ്ടായിരുന്ന സഹോദരിയുടെ മകനെ കാണാനില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.