സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും; മൈൻഡ് ചെയ്യാതെ പോയതിൽ പരിഭവിച്ച് എൽ.ഡി.എഫ് സ്ഥാനാർഥി
പാലക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥി പി.സരിന് കൈ കൊടുക്കാതെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ രാഹുലിനും ഷാഫിക്കും കൈകൊടുക്കാനായി സരിൻ മുന്നോട്ട് വന്നിരുന്നു. എന്നാൽ, സരിനെ കണ്ടഭാവം നടിക്കാതെ ഇരുനേതാക്കളും നടന്ന് പോവുകയായിരുന്നു.
സരിൻ പലതവണ രാഹുലിന്റെ പേര് വിളിച്ചെങ്കിലും കേൾക്കാതെ പോവുകയായിരുന്നു. പിന്നാലെ തനിക്കതിൽ കുഴപ്പമില്ലെന്ന് സരിൻ പറഞ്ഞു. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നായിരുന്നു പിന്നീട് മാധ്യമങ്ങളോട് സരിന്റെ പ്രതികരണം. ഗോപിയേട്ടനും ഞാനും നിൽക്കുന്നു. ഗോപിയേട്ടനെ രണ്ട് വശത്ത് നിന്നും ചെന്ന് കെട്ടിപിടിക്കുന്നു. ഞാൻ അടുത്തു നിൽക്കുന്നു. ഗോപിയേട്ടൻ ചെയ്തതും ഞാൻ ചെയ്തതതും തമ്മിൽ എന്താ വ്യത്യാസം എന്ന് ഞാൻ ആലോചിച്ചു. ഞാനിവിടെ ഉണ്ട് ഷാഫി എന്ന് പറഞ്ഞു. എന്നാൽ ഇല്ല എന്നായിരുന്നു മറുപടി. രാഹുൽ എന്നെ കണ്ടിട്ടേയില്ലെന്നും സരിൻ പറഞ്ഞു.
ബി.ജെ.പി നേതാവ് നടേശന്റെ മകളുടെ വിവാഹചടങ്ങിലാണ് നേതാക്കൾ ഒരുമിച്ചെത്തിയത്. കല്യാണവേദിയിലെത്തിയ സരിൻ നേരിട്ട് വധൂവരന്മാരെ കണ്ടു. പിന്നാലെ എ.വി ഗോപിനാഥും ഇവിടെയെത്തി. ഇരുവരും സംസാരിച്ച് വധൂവരന്മാരെ കണ്ട് വേദിയിൽ നിന്ന് താഴേക്ക് ഇറങ്ങുമ്പോഴാണ് രാഹുൽ ഷാഫിക്കൊപ്പം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.