പാലക്കാട്: തൃണം എന്നു പറഞ്ഞാൽ പുല്ല്, പുല്ല് പാർട്ടിയിലാണ് പി.വി. അൻവർ പോയതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെ കുറിച്ചാണ് ബാലന്റെ പരിഹസിച്ചുകെണ്ടുള്ള പ്രതികരണം. കേരളത്തിൽ എവിടെയും നിൽക്കാൻ പറ്റിയില്ല. ഇപ്പോൾ ഉത്തരേന്ത്യയിലുള്ള പാർട്ടിയിൽ പോയി ചേർന്നിരിക്കുകയാണ്. ഇത്, നിലമ്പൂർ ജനതയോട് ചെയ്യുന്ന വഞ്ചനയാണ്. എന്തിനാണ് എന്റെ പ്രിയ സുഹൃത്ത് അൻവർ ആത്മഹത്യാപരമായ നിലപാട് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ബാലൻ പറഞ്ഞു.
പി.വി. അൻവർ എം.എൽ.എ എവിടെയെങ്കിലും പോകട്ടെയെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം. അൻവർ ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യില്ലെന്ന് നേരത്തെ പറഞ്ഞതാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പി.വി. അൻവർ എം.എൽ.എ സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ മാധ്യമങ്ങൾ പ്രതികരണമാരായുകയായിരുന്നു.
അൻവറിനെറ കാര്യം ഞങ്ങൾ നേരത്തെ വിട്ടതാണ്. അൻവറുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. പിന്നെ, അൻവർ ഡി.എം.കെയിൽ പോകുമോ, ടി.എം.സിയിൽ പോകുമോ എന്ന ചോദ്യത്തിന് ഒരുത്തരമെയുള്ളൂ. അദ്ദേഹം യു.ഡി.എഫിലാണുള്ളതെന്നാണെന്നും ഗോവിന്ദൻ പറഞ്ഞു. ഇതിനിടെ, പി.വി. അൻവറിനെ തൃണമൂൽ കോൺഗ്രസ് കേരള ഘടകം സംസ്ഥാന കൺവീനറായി പ്രഖ്യാപിച്ചു.
പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം: പി.വി. അൻവർ നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു. രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ തൃണമൂൽ കോൺഗ്രസ് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജി. സി.പി.എമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും തുറന്ന പോരിനിറങ്ങിയ അൻവർ എം.എൽ.എ സ്ഥാനം രാജി വെക്കുമെന്ന് ഇന്നലെ രാത്രി മുതൽ സൂചനകളുണ്ടായിരുന്നു.
ഇന്ന് രാവിലെ സ്പീക്കറെ കാണാൻ പോകുന്ന വേളയിൽ എം.എൽ.എ എന്ന ബോർഡ് അഴിച്ചുമാറ്റിയ കാറിലാണ് യാത്ര ചെയ്തത്. കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്വതന്ത്ര എം.എൽ.എ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്റെ നീക്കമെന്നാണ് അറിയുന്നത്.
അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യു.ഡി.എഫ് തീരുമാനം എടുത്തിരുന്നില്ല. അൻവറിന് മുൻപിൽ യു.ഡി.എഫ് വാതിൽ തുറക്കുകയോ അടക്കുകേയാ ചെയ്തിട്ടില്ലെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അൻവർ വീണ്ടും മത്സരിച്ചാൽ അത് യു.ഡി.എഫിനു മേൽ സമ്മർദം കൂട്ടും. തൃണമൂലിൽ ചേരാൻ എം.എൽ.എ സ്ഥാനം തടസമാണ്. ഈ സാഹചര്യത്തിൽ അയോഗ്യത മറി കടക്കാനാണ് എം.എൽ.എ സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് നയിച്ചത്.
പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ
കൊൽക്കത്ത: നിലമ്പൂർ എം.എൽ.എ പി.വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പാർട്ടി നേതാവ് അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. ഔദ്യോഗിക എക്സ് പേജിലൂടെ അൻവറിന് അംഗത്വം നൽകിയ വിവരം തൃണമൂൽ കോൺഗ്രസ് അറിയിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി അൻവറുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.
ഇടതുപക്ഷവുമായി തെറ്റിപ്പിരിഞ്ഞ പി.വി അൻവർ ആദ്യം ഡി.എം.കെയിലേക്ക് ചേക്കേറാനാണ് ശ്രമിച്ചത്. എന്നാൽ, ഡി.എം.കെ പ്രവേശത്തിന് പച്ചക്കൊടി കാട്ടാതിരുന്നതോടെ അതേപേരിൽ തന്നെ സംഘടന രുപീകരിച്ച് അൻവർ പ്രവർത്തനം തുടങ്ങി. പിന്നീട് യു.ഡി.എഫിലേക്ക് എത്താനായിരുന്നു അൻവറിന്റെ ശ്രമം. ഇതിനായി മുസ്‍ലിം ലീഗ് നേതൃത്വവുമായി ഉൾപ്പടെ അൻവർ ചർച്ചകൾ നടത്തി. ഇതിനിടെ ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പി.വി അൻവറിനെ അറസ്റ്റ് ചെയ്തതോടെ നിലമ്പൂർ എം.എൽ.എക്ക് പ്രതിപക്ഷത്ത് നിന്ന് കൂടുതൽ പിന്തുണ ലഭിച്ചു. അൻവറിന്റെ യു.ഡി.എഫ് പ്രവേശനം ഉടൻ ഉണ്ടാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് അദ്ദേഹം തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നത്.
2011ൽ അൻവറിന്റെ സ്റ്റാർ വാല്യു തിരിച്ചറിഞ്ഞ സി.പി.എം ആദ്യമായി അദ്ദേഹത്തിന് സീറ്റ് നൽകുകയായിരുന്നു. 2011-ല്‍ തോറ്റെങ്കിലും തോല്‍വിയുടെ വീര്യത്തില്‍ സമ്മാനമായി കിട്ടിയ നിലമ്പൂര്‍ സീറ്റ് അട്ടിമറി നടത്തി 2016-ല്‍ അന്‍വര്‍ ഇടത് ചേര്‍ത്തതോടെ ശരിക്കും താരമായി. 2021-ല്‍ വിജമാവര്‍ത്തിക്കുകയും ചെയ്തതോടെ നിലമ്പൂര്‍ അന്‍വറിന്റെ കുത്തകയായി. പ്രതിപക്ഷ നേതാക്കൾക്കെതിരെ വലിയ വിമർശനം ഉന്നയിച്ചതോടെ സി.പി.എം സൈബർ സംഘങ്ങളുടെ നേതാവായി അൻവർ വളർന്നു. പിന്നീട് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് സി.പി.എമ്മും അൻവറും തമ്മിൽ തെറ്റുന്നത്. അജിത് കുമാറിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ നടപടിയുണ്ടാവുന്നില്ലെന്ന് പറഞ്ഞായിരുന്നു അൻവർ മുന്നണി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.