കോട്ടയം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 17 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. നഗരത്തിലെ സ്കൂളിൽ അധ്യാപകനായിരുന്ന താഴത്തങ്ങാടി പാറപ്പാടം കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജിനെയാണ് (50) കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി പോക്സോ ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം ഏഴു വർഷം വീതം കഠിനതടവും 25000 രൂപ പിഴയും ജുവനൈൽ ജസ്റ്റിസ് ബോർഡിലെ വകുപ്പ് പ്രകാരം മൂന്നു വർഷം കഠിന തടവുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് ഏഴു വർഷം അനുഭവിച്ചാൽ മതി.
ട്യൂഷൻ പഠിക്കാൻ എത്തിയ വിദ്യാർഥിയെ പല തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ. പ്രശാന്ത്കുമാറാണ് അറസ്റ്റ് ചെയ്തത്. എസ്.ഐ ജയകുമാർ, അജ്മൽ ഹുസൈൻ എന്നിവർ കേസ് അന്വേഷിച്ചു. സ്കൂളിലെ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന മറ്റൊരു കേസിൽ ഇയാൾ വിചാരണ നേരിടുകയാണ്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.