തിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷതട്ടിപ്പ് കേസിലെ പ്രതികളുടെ റിമാൻഡ് കാലാവധി ഈ മാസം 17 വരെ നീട്ടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ശിവരഞ്ജിത്ത്, പ്രണവ്, നസീം, സഫീർ, ഗോകുൽ എന്നിവരുടെ റിമാൻഡാണ് നീട്ടിയത്. യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികളാണ് ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ. കുത്തുകേസിൽ കോടതി ജാമ്യം അനുവദിച്ചെങ്കിലും പി.എസ്.സി കേസിൽ റിമാൻഡിലായതിനാൽ ജയിൽ മോചിതരാകാൻ സാധിച്ചിരുന്നില്ല.
പരീക്ഷക്രമക്കേട് കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പേർക്ക് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതുകൂടി കണക്കിലെടുത്താണ് റിമാൻഡ് കാലാവധി നീട്ടിയത്. 2018 ജൂലൈ 22ന് പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷയിൽ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർ എസ്.എം.എസ് മുഖേന ലഭിച്ച ഉത്തരങ്ങൾ പകർത്തിയെഴുതി റാങ്ക് കരസ്ഥമാക്കിെയന്നാണ് കേസ്.
പൊലീസ് കോൺസ്റ്റബിൾ ഗോകുൽ, സഫീർ എന്നിവരാണ് ഉത്തരങ്ങൾ ലഭ്യമാക്കിയതെന്നും വ്യക്തമായിരുന്നു. പ്രതികൾ പരീക്ഷഹാളിലേക്ക് മൊബൈൽഫോണുകൾ കൊണ്ടുപോയെന്നും അതിന് ഇൻവിജിലേറ്റർമാരുടെ സഹായം ലഭിച്ചിരുന്നെന്നും സംശയിക്കുന്നുണ്ട്. അതിനാൽ പരീക്ഷഡ്യൂട്ടിയിലുണ്ടായിരുന്നവരെ പ്രതിചേർക്കാനുള്ള നീക്കവും പുരോഗമിക്കുന്നു. അതിനിടെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ നുണപരിശോധനക്കും ഗോകുലിനെ കൈയക്ഷരപരിശോധനക്കും വിധേയമാക്കുന്നതും അന്വേഷണസംഘത്തിെൻറ പരിഗണനയിലാണ്.
പ്രതികളെ കാണാൻ തിക്കും തിരക്കും, കോടതി ശാസിച്ചു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷതട്ടിപ്പ് കേസിലെ പ്രതികളായ എസ്.എഫ്.െഎ മുൻനേതാക്കളെ കാണാൻ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരെത്തിയത് കോടതി വളപ്പിൽ ബഹളത്തിന് കാരണമായി. ബഹളം ശ്രദ്ധയിൽെപട്ട കോടതി ഇത് ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
റിമാൻഡ് കാലാവധി നീട്ടുന്നതിനായാണ് അഞ്ച് പ്രതികളെയും വ്യാഴാഴ്ച കോടതിയിൽ കൊണ്ടുവന്നത്. പ്രതികളെ കാണാൻ നിരവധി വിദ്യാർഥികൾ കോടതിഹാളിന് പുറത്ത് നിന്നിരുന്നു.
കോടതിക്ക് പുറത്തേക്കിറങ്ങിയ പ്രതികൾ തങ്ങളെ കാണാൻ എത്തിയ സുഹൃത്തുക്കളോട് സംസാരിച്ചതോടെ വലിയ ബഹളമുണ്ടായി. കോടതി നടപടികൾ ഇതുമൂലം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായതോടെയാണ് മജിസ്‌ട്രേറ്റ് വിഷയത്തിൽ ഇടപെട്ടത്. ഇത് അനുവദിക്കാനാകില്ലെന്ന് കോടതി ശാസിച്ചു. ഡ്യൂട്ടിയുള്ള പൊലീസുകാരോട് ബഹളം ഒഴിവാക്കാൻ നിർേദശിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ഇടപെട്ട് പ്രതികളെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.