ഇ.ഐ.എ: അഭിപ്രായമറിയിക്കാനുള്ള അവസാന ദിനം ഇന്ന്, പ്രതിഷേധം ശക്തം

കോഴിക്കോട്: പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇ.ഐ.എ.) 2020 കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാനുള്ള അവസരം ഇന്ന് അവസാനിക്കിരിക്കെ പുതിയ നിയമത്തിന്‍റെ കരടിൽ പ്രതിഷേധം ശക്തമാകുന്നു. നിയമത്തോട് വിയോജിപ്പ് അറിയിച്ചുകൊണ്ട് പൊതുജനങ്ങളുടെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.

പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അതിനെയെല്ലാം തൃണവൽഗണിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നടപടി വലിയ ആപത്ത് ക്ഷണിച്ചുവരുത്തുമെന്നാണ് പ്രതിഷേധക്കാരുടെ അഭിപ്രായം. ഡൽഹിയിൽ പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ ഇ.ഐ.എ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ബിൽഡേഴ്സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നൽകിയുട്ടുണ്ട്.

അതേസമയം ഇ.ഐ.എ. വിജ്ഞാപനത്തിന്റെ കരടിനെ കേരളം എതിർക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തിൽ സംസ്ഥാനം നിലപാട് എടുക്കാതിരുന്നത് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വൻകിട പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി ലഭിക്കാൻ നേരത്തേയുണ്ടായിരുന്ന ജില്ലാതല സമിതികൾ പുനഃസ്ഥാപിച്ച് ഹിയറിങ് നടത്തണമെന്ന ആവശ്യം കേരളം ശക്തമായി ഉന്നയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരടിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ഇ.ഐ.എ. നോട്ടിഫിക്കേഷൻ 2020-നെപ്പറ്റി കേരളം ഇന്ന് നിലപാട് അറിയിക്കും.

ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രിൽ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളിൽ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങൾ മന്ത്രാലയം അംഗീകരിച്ചിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.