ശബരിമല: ദർശനത്തിന് എത്തിയ 52കാരി, യുവതിയാണെന്ന സംശയം സന്നിധാനത്ത് പ്രതിഷേധത്തിന് വഴിയൊരുക്കി. തമിഴ്നാട് ത്രിശ്ശിനാപ്പള്ളി സ്വദേശിനിയായ ലത (52) ശനിയാഴ്ച രാവിലെ 11ഒാടെയാണ് ഭർത്താവിനും മകനുമൊപ്പം വലിയ നടപ്പന്തലിൽ എത്തിയത്. പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച ശേഷമാണ് പൊലീസ് ഇവരെ പമ്പയിൽനിന്ന് കടത്തിവിട്ടത്. വലിയ നടപ്പന്തലിലെ ക്യൂവിൽ ചുരിദാർ ധരിച്ച് നിന്ന ഇവരുടെ പ്രായത്തെക്കുറിച്ച് ഭക്തരിൽ ചിലർ സംശയം പ്രകടിപ്പിച്ചു.
ഇതോടെ ഭക്തർ ശരണംവിളി തുടങ്ങി. വലിയ തിരുമുറ്റത്ത് ദർശനത്തിന് കാത്തുനിന്നവരും വലിയ നടപ്പന്തലിലേക്ക് എത്തിയതോടെ തിക്കും തിരക്കുമായി. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ച് പതിനെട്ടാംപടി കടത്തി ദർശന സൗകര്യമൊരുക്കി. 50 വയസ്സിനുമേലുള്ള സ്ത്രീയാണ് എന്ന സ്ഥിരീകരണം ലഭിച്ചതോടെ പ്രതിഷേധക്കാരും പിൻവാങ്ങി.
എം.എസ്സി ബിരുദധാരിയായ ലതയുടെ ഭർത്താവ് കുമരേശൻ 25 വർഷമായി മുടങ്ങാതെ മല ചവിട്ടുന്നയാളാണ്. കഴിഞ്ഞ വർഷവും ഭാര്യ ദർശനം നടത്തിയതായും അദ്ദേഹം അറിയിച്ചു. ദർശന ശേഷം സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരെയും കണ്ടശേഷമാണ് മലയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.