തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ട നടപ്പാക്കാനായി കേന്ദ്രസർക്കാർ രൂപീകരിച്ച പി.എം ശ്രീ പദ്ധതിയിൽനിന്ന് കേരളം പൂർണമായി പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. പദ്ധതിയിൽനിന്നുള്ള പിന്മാറ്റത്തിനായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് ആവശ്യമായ നടപടികളിലേക്ക് യു.ഡി.എഫ് സർക്കാർ കടക്കണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദുത്വ ആശയങ്ങൾ രാജ്യത്തെ വിദ്യാർത്ഥി സമൂഹത്തിലേക്ക് കുത്തിനിറയ്ക്കാനാണ് കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്നതിനുള്ള പദ്ധതികളും നയങ്ങളുമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. ഇതിന്റെ പൈലറ്റ് പദ്ധതിയാണ് പി.എം ശ്രീ എന്ന തിരിച്ചറിവ് കേരളത്തിനുണ്ടാകണമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എം ശ്രീ പദ്ധതിക്കെതിരെ യു.ഡി.എഫ് സ്വീകരിച്ച രാഷ്ട്രീയ നിലപാട് ഇപ്പോൾ ഭരണം ഉപയോഗിച്ച് നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. സർവ ശിക്ഷാ പദ്ധതിയുടെ ഫണ്ട് ലഭിക്കാൻ പി.എം ശ്രീയിൽ ഒപ്പുവെക്കണമെന്ന ന്യായമാണ് മുൻപ് സി.പി.എം സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ പദ്ധതിയിൽ ഒപ്പിട്ടതിന് ശേഷം എൽ.ഡി.എഫ് നിരത്തിയ ന്യായങ്ങൾ യു.ഡി.എഫ് അംഗീകരിച്ചിരുന്നില്ല. അന്ന് ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച യു.ഡി.എഫ്, ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ നിലപാടിൽ അയവ് വരുത്തുന്നത് ശരിയല്ലെന്ന് റസാഖ് പാലേരി വ്യക്തമാക്കി.
കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിദ്യാഭ്യാസ മേഖലയിലേക്കുള്ള ആർ.എസ്.എസ് അധിനിവേശം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഫെഡറൽ ഘടനയെ അട്ടിമറിച്ച്, സംസ്ഥാനങ്ങൾ നിശ്ചയിച്ച കരിക്കുലത്തിലേക്കുള്ള ആർ.എസ്.എസ് കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം. ഹിന്ദുത്വ ആശയങ്ങൾ ഉൾക്കൊള്ളുന്ന കരിക്കുലം നടപ്പാക്കാൻ സംഘ്പരിവാറിന് അവസരം നൽകാതെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുമെന്ന യു.ഡി.എഫിന്റെ ഇപ്പോഴത്തെ വിശദീകരണം, കേന്ദ്രവുമായുള്ള കരാർ നിലനിൽക്കുന്നതിനാൽ പ്രായോഗികമാകില്ല. ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാറിന് കൂടുതൽ അവസരങ്ങൾ തുറന്നുനൽകുകയേ ഉള്ളൂ എന്ന് അദ്ദേഹം പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
സംഘ്പരിവാറിനെതിരെ രാഷ്ട്രീയമായും നിയമപരമായുമുള്ള പോരാട്ടത്തിന് സംസ്ഥാന സർക്കാർ നേതൃത്വം നൽകണം. ഫണ്ട് തടഞ്ഞുവെച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാൻ നിന്നാൽ, സംസ്ഥാന താല്പര്യങ്ങൾ സ്ഥിരമായി കേന്ദ്രത്തിന് മുന്നിൽ അടിയറവ് വെക്കേണ്ടിവരും. സംഘ്പരിവാറിനെതിരായ പോരാട്ടത്തിന് കേരളം നൽകിയ പിന്തുണയാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്. ആ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കൃത്യമായ നിലപാട് സ്വീകരിക്കാൻ കേരള സർക്കാരും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.