സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി സ്കീം പ്രകാരം കെ.എസ്‌.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്രയുടെ ഉദ്ഘാടനദിനത്തിൽ കോഴിക്കോട് കെ.എസ്‌.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് യാത്രതിരിക്കുന്ന ട്രാൻസ്‌ജെൻഡർമാർ (ഫോട്ടോ: പി സന്ദീപ്)

സൗജന്യയാത്ര: ഉയർന്ന വരുമാനക്കാരെയും അല്ലാത്തവരെയും വേർതിരിക്കൽ പ്രയാസം -ഹൈകോടതി

കൊച്ചി: ഉയർന്ന ശമ്പളമുള്ള കുറച്ചുപേർകൂടി അർഹരാകുമെന്നതിന്‍റെ പേരിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന ഭൂരിപക്ഷം വരുന്ന സാധാരണ തൊഴിലാളികളായ സ്ത്രീകൾക്ക് ഗുണകരമായ പദ്ധതി ശരിയല്ലെന്ന് പറയാനാവില്ലെന്ന് ഹൈകോടതി. സൗജന്യം നടപ്പാക്കാൻ ഉയർന്ന വരുമാനമുള്ളവരെയും വരുമാനമില്ലാത്തവരെയും പ്രത്യേകം കണ്ടെത്തുക പ്രയാസമാണെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

സ്ത്രീകൾക്ക് മാത്രം കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുന്നത് ചോദ്യം ചെയ്ത് എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവേയാണ് ഡിവിഷൻബെഞ്ചിന്‍റ വാക്കാൽ പരാമർശം.

ഉയർന്ന ശമ്പളം ലഭിക്കുന്ന സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിക്കുമ്പോൾ ചെറുവരുമാനമുള്ള പുരുഷൻമാർ ടിക്കറ്റ് എടുക്കേണ്ടിവരുന്നത് ഭരണഘടന മൂല്യങ്ങൾക്ക് എതിരാണെന്നാണ് ഹരജിക്കാരന്‍റെ വാദം. രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കേണ്ടതല്ലേയെന്നും അത് പാലിച്ചില്ലേയെന്നും കോടതി ചോദിച്ചു. അതിനായി ഖജനാവിൽനിന്ന് 800 കോടി രൂപയാണ് ചെലവഴിക്കുന്നതെന്ന് ഹരജിക്കാരൻ വാദിച്ചു.

താൻ പതിവായി ബസിൽ യാത്ര ചെയ്യുന്നയാളാണ്. ബസ് ചാർജ് സ്ത്രീകൾക്ക് ബുദ്ധിമുട്ടാണെന്ന തരത്തിൽ പഠനങ്ങളില്ല. ശാസ്ത്രീയ പഠനമോ കണക്കുകൂട്ടലോ ഇല്ലാതെയും നയപരമായ തീരുമാനമില്ലാതെയുമാണ് പദ്ധതി തുടങ്ങിയതെന്നും ആരോപിച്ചു.

എന്നാൽ, രാജ്യത്തെ കുറഞ്ഞത് എട്ടു സംസ്ഥാനങ്ങളിലെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ ജാജു ബാബു ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണത്തിന്‍റെ ഭാഗമായാണ് സൗജന്യ യാത്ര അനുവദിച്ചത്. സ്ത്രീകൾക്ക് ഇളവ് അനുവദിക്കുന്നത് സുപ്രീംകോടതി ശരിവെച്ചതാണ്. ഹരജിക്കാരന് ഇല്ലെങ്കിലും അമ്മക്കും ഭാര്യക്കും മകൾക്കുമൊക്കെ ഗുണകരമാണ് പദ്ധതിയെന്നും എ.ജി വാദിച്ചു. വാദം പൂർത്തിയായതിനെ തുടർന്ന് ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു.

Tags:    
News Summary - High Court says separating high-income and low-income groups for free travel is difficult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.