കൊച്ചി: പ്രഫ. എം. ലീലാവതി ടീച്ചറുടെ ജീവിതം നമുക്ക് മാതൃകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രഫ. എം. ലീലാവതിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 98 വയസുള്ള ലീലാവതി ടീച്ചർ ഇപ്പോഴും അതിരാവിലെ മൂന്നിന് എഴുന്നേറ്റ് എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്നും രാഹുലിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലീലാവതി ടീച്ചർ മറുപടിയായി പറഞ്ഞു.
കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയതാണ് പ്രിയദർശിനി സാഹിത്യ പുരസ്കാരം. മുൻ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായുള്ള അവാർഡ് നിർണയ സമതിയാണ് ലീലാവതി ടീച്ചറെ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്.
ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. എറണാകുളത്ത് തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം. എൽ.യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എ ഐ. സി. സി. സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് ദേശീയ-സംസ്ഥാന നേതാക്കൾ, എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.