കോട്ടയം: ഏതാനും മാസങ്ങള്‍ക്കിടെ കടലാസ് വിലയില്‍ 25 ശതമാനത്തോളം വര്‍ധനവുണ്ടായത് നോട്ട്ബുക്ക് നിര്മാണകേന്ദ്രങ്ങളെയും അച്ചടിവ്യവസായത്തെയും പ്രതിസന്ധിയിലാക്കി. കിലോക്ക് 65 രൂപയുണ്ടായിരുന്ന കടലാസിന്റെ വില 80 രൂപ വരെയായി വർധിച്ച അവസ്ഥയിലാണ്. വിവിധയിനം കടലാസുകളുടെ ദൗര്‍ലഭ്യവും വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നു.
പ്രളയവും കോവിഡുംമൂലം രണ്ടുവര്‍ഷമായി സ്തംഭനാവസ്ഥയിലായ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇവ വീണ്ടും പ്രവര്‍ത്തനക്ഷമമാകാന്‍ തുടങ്ങുന്ന സമയത്താണ് കടലാസ് നിർമാണ കമ്പനികള്‍ അടിക്കടി വിലവര്‍ധിപ്പിക്കുന്നത്. വലുതും ചെറുതുമായ 300ലേറെ സ്ഥാപനങ്ങളെ പ്രളയവും കോവിഡും സാരമായി ബാധിച്ചു. ഇവയില്‍ ഭൂരിപക്ഷവും ഇപ്പോഴും പ്രവര്‍ത്തനക്ഷമമായിട്ടില്ല. മൂന്നുവര്‍ഷമായി പേപ്പര്‍ അധിഷ്ഠിത വ്യവസായത്തിന് 500 കോടിയോളം നഷ്ടമുണ്ടാക്കിയതായി കണക്കാക്കുന്നു.
കടലാസിന് പുറമേ മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലയും വർധിച്ചു. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര മുതലായ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തില്‍ കടലാസും മറ്റ് അസംസ്കൃത വസ്തുക്കളും എത്തുന്നത്. കടലാസിന്റെ വിലവര്‍ധനവും അന്തർസംസ്ഥാനങ്ങളിലെ വന്‍കിട കമ്പനികളുടെ കേരള വിപണിയിലെ ഇടപെടലും നിയന്ത്രിക്കാന്‍ സർക്കാർ സത്വരനടപടികള്‍ സ്വീകരിക്കണമെന്ന് നോട്ട്ബുക്ക് മാനുഫാക്ചേഴ്സ് അസോസിയേഷന് ജില്ല പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.