കൊച്ചി: സന്നദ്ധ പ്രവര്‍ത്തനം തടയാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ഗൂഢാലോചനയാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിന് പിന്നിലെന്ന് കെ.സി. വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കേരളത്തിൽ വന്നിരുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുമ്പോൾ ശബരിമല സ്വര്‍ണക്കൊള്ളയെ പറ്റി ഒന്നു പറയാതിരുന്നത് ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗമാണിതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു.
ജനങ്ങളെ വിഭജിക്കുകയും സ്പര്‍ധ വളര്‍ത്താനുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതിന്റെ അവസാനത്തെ തെളിവാണ് വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലടക്കമുള്ള ക്രിസ്ത്യന്‍ സഭകളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഗൂഢശ്രമമാണിത്. സന്നദ്ധ സേവനം നടത്തുന്ന സംഘടനകളെയും സ്ഥാപനങ്ങളെയും വരുതിയിലാക്കുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്. തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലെ എം.പിമാര്‍ പ്രചാരണത്തിന്റെ തിരക്കിലായിരുന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇത് ഭരണഘടനക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അപ്പോള്‍ത്തന്നെ തടസ്സവാദം ഉന്നയിച്ചു.
നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുകയാണ് ബില്ലിന്റെ ലക്ഷ്യം എന്ന വാദം തെറ്റാണ്. ആരും കടന്നു ചെല്ലാത്ത ഗോത്ര മേഖലകളിലടക്കം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ മനുഷ്യത്വപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ മതപരിവര്‍ത്തനമായി ചിത്രീകരിച്ച് സന്നദ്ധ സേവകരെ ആക്രമിക്കുകയാണ്. അതിനുള്ള ബ്ലാക്ക് മെയിലിങ് തന്ത്രമാണ് ബില്ലിലൂടെ ലക്ഷ്യവെക്കുന്നത്. ചെറുതായെങ്കിലും വിദേശ സംഭാവന വാങ്ങുന്ന ഏത് സ്ഥാപനവും ഏതു സമയത്തും കേന്ദ്ര സര്‍ക്കാരിന് ഏറ്റെടുക്കാമെന്നാണ് ബില്ലില്‍ പറയുന്നത്.
എന്തിന് വേണ്ടിയാണ്, ആരെ ലക്ഷ്യമിട്ടാണ് ഭേദഗതി ബില്‍ കൊണ്ടുവന്നതെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി ബി.ജെ.പി നടത്തുന്ന വേട്ടയുടെ ഭാഗമാണിത്. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ക്കെതിരെയും ഒഡീഷയിലും ജബല്‍പൂരിലും വൈദികര്‍ക്കെതിരെയും നടന്ന ആക്രമണങ്ങള്‍ നാം കണ്ടതാണ്. ഉത്തരേന്ത്യയിലുടനീളം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിഷനറി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. നേരത്തേ മുസ് ലിം സ്ഥാപനങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തുന്ന വഖഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോൾ കോണ്‍ഗ്രസ് ഇത് ചൂണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പി വൈദികരെയും കന്യാസ്ത്രീകളെയും വേട്ടയാടുന്നു. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു. ആരെങ്കിലും വിരട്ടിയാല്‍ പേടിച്ച് വോട്ട് ചെയ്യുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ എന്ന് ബി.ജെ.പി മനസ്സിലാക്കാന്‍ പോകുന്നതേയുള്ളൂവെന്നും. വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ഇന്ത്യയില്‍ ബി.ജെ.പിക്കെതിരെ നടക്കുന്ന ഐക്യശ്രമങ്ങളെയെല്ലാം തകര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
വിദേശ സംഭാവന നിയന്ത്രണ ഭേദഗതി നിയമത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന കാര്യമായെടുക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് സമയത്ത്, സ്ഥാനാര്‍ഥി കൂടിയായ അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാവൂ. രാജീവ് ചന്ദ്രശേഖറിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് ഈ ബില്‍ പിന്‍വലിപ്പിക്കണം. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെല്ലാം കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതുകള്‍ നോക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ അതിനു വേണ്ടി എല്ലാ ഒത്താശയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഏത് ധാരണയുടെ അടിസ്ഥാനത്തിലാണ് ശബരിമല വിഷയം ഒരു വിഷയമല്ലാതാക്കി പ്രധാനമന്ത്രി മാറ്റിയത്? പ്രധാനമന്ത്രി കേരളത്തില്‍ വന്നിട്ട് ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല.
ബി.ജെ.പി ഇവിടെ എ ടീം ആണോയെന്ന് പ്രധാനമന്ത്രിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ത്തന്നെ മനസ്സിലായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ ഒമ്പത് കഴിയുന്നതോടെ ഒന്നുകൂടി മനസ്സിലാകും. എ ടീം ആണെന്ന് അവകാശപ്പെടുന്നവര്‍ക്ക് പലയിടത്തും സ്ഥാനാര്‍ഥികള്‍ ഇല്ലാതെ പോയത് എങ്ങനെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസും യു.ഡി.എഫും വ്യക്തമായ ഗ്യാരണ്ടികളുമായാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പിലേക്ക് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ബസുകളില്‍ വനിതകള്‍ക്ക് സൗജന്യയാത്ര, 3000 രൂപയുടെ ക്ഷേമപെന്‍ഷന്‍, കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആയിരം രൂപ പ്രതിമാസം അലവന്‍സ്, മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക വകുപ്പ്, 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, ചെറുപ്പക്കാര്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അഞ്ച് ലക്ഷം രൂപ പലിശരഹിത വായ്പ എന്നീ ഗ്യാരണ്ടികളാണ് ഇന്ന് കേരളത്തിലെ തെരഞ്ഞെടുപ്പിലെ ചര്‍ച്ചാ വിഷയം. വന്‍ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തില്‍ വരാനുള്ള തരംഗമാണ് കേരളത്തില്‍ ആഞ്ഞടിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.