ആലപ്പുഴ: ഒന്നരമാസത്തെ യു.ഡി.എഫ് ഭരണം ബി.ജെ.പി ഡീലുകളായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നയങ്ങളും നിലപാടുകളും യു.ഡി.എഫ്-ബി.ജെ.പി ഡീലുകളായിട്ടാണ് പുറത്തുവരുന്നത്. മദ്യത്തിന് നികുതി കുറച്ചും ഖജനാവിന് നഷ്ടമുണ്ടാക്കിയും നിയമം പാസാക്കിയത് ബക്കാര്‍ഡിയുമായും വിഴിഞ്ഞം തുറമുഖം ഓഹരി വില്‍പന അദാനിയുമായും ഉണ്ടാക്കിയ ഡീലുകളാണ്. ഒരുഭാഗത്ത് രാഷ്ട്രീയത്തിന്‍റെയും മറുഭാഗത്ത് പണത്തിന്‍റെയും ഡീലാണ്. ഇതിന് രണ്ടിനും നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. യു.ഡി.എഫ് ഭരണത്തിൽ എത്തുന്നതിന് മുമ്പ് പി.എം. ശ്രീ പദ്ധതി നടപ്പാക്കില്ലെന്നാണ് പറഞ്ഞത്. പിന്നീട് അത് വിഴുങ്ങി.
ആ ഡീൽ ഉറപ്പിക്കുന്നതിൽ ലീഗ് മന്ത്രിമാർക്ക് വിഷമമില്ല. പാഠപുസ്തകങ്ങൾ കാവിവത്കരിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള കരാർ നടപ്പാക്കുന്നതാണ് മറ്റൊരു ബി.ജെ.പി-യു.ഡി.എഫ് ഡീൽ. ഗവർണർ രണ്ട് സർവകലാശാലകയിൽ സംഘ്പരിവാർ അധ്യാപകരായവരെ വി.സിയായി നിയമിച്ചു. ബി.ജെ.പിയുടെ നയനിലപാടുകൾ പിന്തുണച്ച് ഫേസ്ബുക്കിൽ കുറിപ്പിടുന്ന എം. ശേഷാദ്രിനാഥനെന്ന സംഘ്പരിവാറിന്‍റെ വിനീതദാസനെ തെരഞ്ഞെടുപ്പ് കമീഷണറായി നിയമിക്കാനുള്ള തീരുമാനത്തിൽ കൈയൊപ്പുവെച്ചു. ഗവർണർക്ക് തന്റെ രാഷ്ട്രീയ താൽപര്യം അനുസരിച്ചുള്ള ഒരാളെ തെരഞ്ഞെടുപ്പ് കമീഷനായി യു.ഡി.എഫ് സർക്കാർ തീരുമാനിച്ചപ്പോൾ ആ ഉത്തരവിൽ ഒപ്പുവെക്കാൻ ഒരു മടിയുമില്ല. കോൺഗ്രസിന്‍റെയും ലീഗിന്‍റെയും മന്ത്രിമാർ ഡീലുകൾ നടപ്പാക്കാൻ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.