തിരുവനന്തപുരം: പത്തനംതിട്ടയിൽ ആദ്യമായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ആറന്മുള എഴിക്കാട് ഉന്നതി കോളനിയിലെ 10 വയസ്സുകാരിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പത്തനംതിട്ട ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഇന്നലെ ആറു പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട്- 4, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഒന്നുവീതം എന്നിങ്ങനെയായിരുന്നു ഇത്. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 294 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. രണ്ടു ദിവസത്തിനകം 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂണിൽ മാത്രം 205 പേർക്ക് രോഗം ബാധിക്കുകയും ആറു പേർ മരിക്കുകയും ചെയ്തിരുന്നു. 27 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തിരുന്നു.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് മനുഷ്യരിലേക്ക് ഷിഗെല്ല ബാധിക്കുന്നത്.കുടലിനെ ബാധിക്കുന്ന അസുഖം മൂർച്ഛിച്ചാൽ തലച്ചോറിനെയും ബാധിക്കും. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് രോഗലക്ഷണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.