ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വീണ്ടും വർധന. 46 രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽവന്നു.
തിരുവനന്തപുരത്ത് ഒരു വാണിജ്യ സിലിണ്ടറിന് 3152 രൂപയും കൊച്ചിയിൽ 3131 രൂപയുമാണ് പുതിയ വില. ഡൽഹിയിൽ 42 രൂപയും കൊൽക്കത്തയിൽ 53.50 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ കൊൽക്കത്തയിലെ പുതിയ നിരക്ക് 3,255.50 രൂപയായി ഉയർന്നു. വർധനക്ക് ആനുപാതികമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വില മാറിയിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും വിനിമയ നിരക്കും അടിസ്ഥാനമാക്കി എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ വില പരിഷ്കരിക്കുന്നത്.
തുടർച്ചയായുണ്ടാകുന്ന വിലവർധനവ് ചെറുകിട ഭക്ഷണശാലകളെയും വഴിയോര കച്ചവടക്കാരെയും സാരമായി ബാധിക്കും. ഹോട്ടൽ-റസ്റ്റാറന്റ് മേഖലയെ വലിയ പ്രതിസന്ധിയിലാക്കും. സാധാരണക്കാർക്കുള്ള ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. 14.2 കിലോയുടെ ഗാർഹിക സിലിണ്ടറുകൾ പഴയ വിലയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.