ബോട്ടപകടങ്ങൾ തടയൽ: ഹൈകോടതി സമഗ്ര റിപ്പോർട്ട് തേടി

കൊച്ചി: താനൂർ ബോട്ടപകടം പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും മാനദണ്ഡങ്ങളുമടക്കം വ്യക്തമാക്കി സമഗ്ര റിപ്പോർട്ട് നൽകാൻ സർക്കാറിന് ഹൈകോടതി നിർദേശം. താനൂർ ബോട്ടപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈകോടതിയുടെ നിർദേശം.

റിപ്പോർട്ട് തയാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെയും ഇയാളെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ സീനിയർ ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറി നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. റിപ്പോർട്ട് നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹരജി 27ലേക്ക് മാറ്റി.

മേയ് ഏഴിനാണ് മലപ്പുറം താനൂരിൽ ബോട്ടപകടത്തെ തുടർന്ന് 22 പേർ മരിച്ചത്. മേയ് ഒമ്പതിന് വിഷയം സ്വമേധയാ പരിഗണിച്ച കോടതി പിന്നീട് സർക്കാറിന് ചില നിർദേശങ്ങൾ നൽകിയിരുന്നു. ടൂറിസ്റ്റ്, യാത്രാ ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, അമിതമായി യാത്രക്കാരെ കയറ്റാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരുന്നത്.

ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം തേടിയതോടെയാണ് കോടതി സമഗ്ര റിപ്പോർട്ട് തേടിയത്.

Tags:    
News Summary - Prevention of boat accidents: HC seeks comprehensive report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.