കണ്ണൂർ: സി.പി.എമ്മിനെ സമ്മർദത്തിലാക്കിയ പി.പി. ദിവ്യ പ്രതിയായ നവീൻ ബാബു കേസും പാനൂരിലെ രക്തസാക്ഷി വിവാദവും തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ ജനം തിരസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. സംസ്ഥാന പദ്ധതികൾ പോലും നടപ്പാക്കാത്തതും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതുമാണ് കഴിഞ്ഞ അഞ്ച് വർഷത്തെ കണ്ണൂർ കോർപറേഷൻ ഭരണമെന്നും രാഗേഷ് ആരോപിച്ചു. ഒരു തരത്തിലുമുള്ള വർഗീയതയുമായി ഇടതുപക്ഷത്തിന് സന്ധിയില്ലെന്നും കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.
2024 ഒക്ടോബര്‍ 15നായിരുന്നു കണ്ണൂർ എ.ഡി.എം ആയിരുന്ന കെ. നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയിരിക്കെ ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബു താമസസ്ഥലത്ത് ജീവനൊടുക്കിയത്. സ്ഥലംമാറിപ്പോകുന്നതിന് മുമ്പ് കഴിഞ്ഞവർഷം ഒക്ടോബർ 14ന് വൈകീട്ട് നാലിന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം.
ജില്ലയിലെ പെട്രോൾപമ്പിന്റെ എൻ.ഒ.സിക്ക് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു സഹപ്രവർത്തകർക്ക് മുമ്പിൽ ദിവ്യ നടത്തിയ ആ പ്രസംഗം. ഇതിൽ മനംനൊന്ത് ഒക്ടോബർ 15ന് രാവിലെ താമസസ്ഥലത്ത് എ.ഡി.എമ്മിനെ മരിച്ചനിലയിൽ കണ്ടതോടെ വൻ സമരങ്ങൾക്ക് കണ്ണൂർ വേദിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം ജില്ല കമ്മിറ്റിയംഗം എന്നീ സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കി. മരണവുമായി ബന്ധപ്പെട്ട കേസിലെ ഏക പ്രതിയായ പി.പി. ദിവ്യ കുറച്ചുകാലം ജയിലിലുമായിരുന്നു ദിവ്യ.
എ.ഡി.എം കൈക്കൂലി വാങ്ങിയില്ലെന്നാണ് റവന്യു, വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല. പമ്പിന്റെ എൻ.ഒ.സിക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി. പ്രശാന്തിന്റെ പേരിൽ മുഖ്യമന്ത്രിക്ക് നൽകിയ വ്യാജ കത്ത്, പമ്പുടമയുടെ ബിനാമി ഇടപാട് തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അന്വേഷിച്ചില്ല. ആത്മഹത്യയാണോ അല്ലയോ എന്നത് മാത്രമാണ് അന്വേഷിച്ചതെന്നാണ് ഇതിന് പൊലീസ് നൽകുന്ന മറുപടി.
ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചതല്ലാതെ ഗൂഢാലോചനയൊന്നും കാര്യമായി അന്വേഷിച്ചില്ലെന്നതാണ് നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ പ്രധാന പരാതി. തുടരന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹരജി തലശ്ശേരി സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. നവീന്റേത് കൊലപാതകമെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ വരെ നൽകിയ ഹരജികൾ തള്ളിയതോടെയാണ് തുടരന്വേഷണം എന്ന നിലക്ക് വീണ്ടും കുടുംബം വിചാരണകോടതിയെ സമീപിച്ചത്. പ്രതി പി.പി. ദിവ്യയോട് ഡിസംബർ 16ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷണപരിധിയിൽ ഉണ്ടെന്നാണ് അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചിരുന്നതെന്നും എന്നാൽ, അഡീഷനൽ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് കേസിൽ വളരെ നിർണായകമായ പോയന്റുകൾ അന്വേഷിച്ചിട്ടില്ലെന്ന് മനസ്സിലായതെന്നും നവീൻ ബാബുവിന്‍റെ കുടുംബം പറയുന്നു.
13 കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരണത്തിൽ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണ്. പമ്പുടമ ടി.വി. പ്രശാന്ത് നവീൻ ബാബുവിനെ വിളിച്ചതുമായി ബന്ധപ്പെട്ട ടെലഫോൺ സംഭാഷണങ്ങൾ ഹാജരാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെയും കലക്ടറുടെയും പൂർണവിവരങ്ങൾ കുറ്റപത്രത്തിൽ ഇല്ല. ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ ഫോൺ വിവരങ്ങൾ മാത്രമാണ് ഹാജരാക്കിയത്. സംഭവത്തിൽ നീതിലഭിക്കുന്നതിനായി നിയമത്തിന്റെ എല്ലാ വഴികളും തേടുമെന്നും കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.