തൃശൂർ: കോവിഡ് കാലത്ത് രോഗനിർണയത്തിന് മാത്രമായി നടത്തുന്ന പോസ്റ്റ്മോർട്ടങ്ങൾ ഒഴിവാക്കണമെന്ന അഭിപ്രായം ഫോറൻസിക് വിദഗ്ധരിൽ ശക്തമാകുന്നു. കോവിഡ് ആരോഗ്യപ്രവർത്തകരെയും കീഴടക്കുന്ന സാഹചര്യത്തിലാണ് ആവശ്യമുയരുന്നത്. ഇത്തരം പോസ്റ്റ്മോർട്ടങ്ങൾ ചെയ്യേണ്ടതിനെക്കുറിച്ച് ഐ.സി.എം.ആർ മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പക്ഷേ, കേരളത്തിൽ ഇത്തരത്തിൽ മാർഗരേഖയില്ലാത്തതാണ് പ്രശ്നമെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റ്മോർട്ടം പരിശോധന നിയമപരമായ കണ്ടെത്തലാണ്. സംശയസാഹചര്യമോ, സൂചനകളോ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം പോസ്റ്റ്മോർട്ട പരിശോധനകൾക്ക് പ്രസക്തിയുള്ളൂ. മതിയായ സുരക്ഷ സൗകര്യങ്ങളില്ലാതെയാണ് മെഡിക്കൽ കോളജുകളിലെ ഫോറൻസിക് വിഭാഗങ്ങളുടെ പ്രവർത്തനം.
പകർച്ചവ്യാധികളാണ് കാരണമെങ്കിൽ അതിൽ കുറ്റകരമോ, അസാധാരണമോ ആയ സൂചനകളില്ലെങ്കിൽ പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കേണ്ടതാണെന്നും ഇതിന് ഐ.സി.എം.ആർ നിർദേശമനുസരിച്ചുള്ള മാർഗരേഖ സംസ്ഥാനവും തയാറാക്കണമെന്നും ഫോറൻസിക് വിദഗ്ധരുടെ സംഘടന സെക്രട്ടറിയും തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ദനുമായ ഡോ. ഹിതേഷ്ശങ്കർ പറയുന്നു.
ഡോക്ടർമാർക്ക് സുരക്ഷാകോട്ടുകൾ ഉപയോഗിക്കാനാവുമെന്ന് കരുതിയാലും ഇൻക്വസ്റ്റടക്കമുള്ളവ പൂർത്തിയാക്കുന്ന പൊലീസുകാർക്ക് ഒരു സുരക്ഷയുമില്ല. മെഡിക്കോ ലീഗൽ കേസുകളുടെ പരിധിയിൽ വരാത്ത കേസുകളാണെങ്കിൽ വെറും സമയനഷ്ടമാണെന്നും ഫോറൻസിക് വിദഗ്ധർ പറയുന്നു. രോഗബാധയാലുള്ള മരണത്തെക്കുറിച്ചറിയാൻ ഫോറൻസിക് പാത്തോളജി പരിശോധന മതിയാവും. നിപയിൽ ഇതായിരുന്നു ഉപയോഗപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.