തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന ഓരോ യൂനിറ്റിലെയും പൊലീസുകാരുടെ വിശദവിവരം ശേഖരിക്കാൻ ഡി.ജി.പി ജില്ല പൊലീസ് മേധാവികൾക്ക് ഉത്തരവ് നൽകി. ആദ്യമായാണ് ഇത്തരത്തിൽ വിചിത്രമായ ഉത്തരവ് ഇറങ്ങുന്നതെന്ന് പൊലീസ് സേനാംഗങ്ങൾ പറയുന്നു. ഇൗ നിർേദശത്തിനെതിരെ പൊലീസിൽ വന്അമർഷം ഉയർന്നുകഴിഞ്ഞു. ബാലറ്റ് പേപ്പർ ‘തട്ടിയെടുത്ത്’ കൃത്രിമം കാട്ടാനുള്ള നീക്കമാണിതെന്നും ആരോപണമുയർന്നു.
പൊലീസുകാരുടെ വോട്ടർപട്ടികയിലെ വിവരം ശേഖരിക്കുന്നതിലൂടെ ആർക്ക് വേണമെങ്കിലും പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാനും ബാലറ്റ് സ്വന്തമാക്കി വോട്ട് ചെയ്യാനും സാധിക്കുമെന്ന ആശങ്കയാണ് പൊലീസ് സേനാംഗങ്ങൾക്ക്. അപേക്ഷയിലെ ഒപ്പോ പോളിങ് സ്റ്റേഷനുകളിലേതുപോലെ ഫോട്ടോ വെരിഫിക്കേഷനോ പോസ്റ്റൽ ബാലറ്റിെൻറ കാര്യത്തിൽ ഇല്ലാത്തതിനാൽ കൃത്രിമം നടത്താൻ സാധ്യതയുമുണ്ട്. പൊലീസുകാരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഭരണാനുകൂലികളായ പൊലീസ് അസോസിയേഷന് കൈമാറാനാണ് നീക്കമെന്ന ആരോപണവുമുണ്ട്.
23 വരെ പോസ്റ്റൽ ബാലറ്റ് സമർപ്പിക്കാൻ സമയമുള്ളതിനാൽ പൊലീസുകാരിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പൊലീസുദ്യോഗസ്ഥരെ കണ്ടെത്തി ഭീഷണിയിലൂടെയും സ്വാധീനത്തിലൂടെയും പോസ്റ്റൽ വോട്ട് കൈക്കലാക്കാനാണ് അസോസിയേഷൻ നീക്കമെന്നാണ് സേനാംഗങ്ങൾ ആരോപിക്കുന്നത്. പോസ്റ്റൽ ബാലറ്റ് അസോസിയേഷനെ ഏൽപിക്കാത്തവരെയും പരാതിപ്പെടുന്നവരെയും സ്ഥലംമാറ്റുമെന്ന് ഭീഷണിയുണ്ടെന്നും അവർ പറയുന്നു. സംസ്ഥാന പൊലീസിലെ ഭൂരിപക്ഷവും പോസ്റ്റൽ ബാലറ്റിലൂടെയാണ് വോട്ട് ചെയ്യുന്നത്. നേരിയ ഭൂരിപക്ഷത്തിന് സ്ഥാനാർഥികൾ ജയിക്കുന്ന പല മണ്ഡലങ്ങളിലും പൊലീസിലെ 55,000 ത്തിലേറെ പേരുടെ വോട്ട് നിർണായകമാണ്.
പൊലീസിലെ നല്ലൊരു വിഭാഗത്തിനും സ്വതന്ത്രമായി വോട്ട് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് ഡി.ജി.പിയുടെ ഉത്തരവിലൂടെയുണ്ടായിട്ടുള്ളതെന്ന് പൊലീസുകാർ പരാതിപ്പെടുന്നു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വോട്ട് ചെയ്യാൻ ജില്ലതലത്തിൽ ഒരു സ്ഥലത്ത് പോളിങ് ബൂത്ത് സ്ഥാപിക്കുകയോ സർവിസ് വോട്ട് പോലെ ഇലക്ഷൻ ഡ്യൂട്ടിനോക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിൽ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യവും പൊലീസുകാർ മുന്നോട്ട് െവക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.