കൊച്ചി: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് രേഖകൾ കൈമാറാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഹൈകോടതി മൂന്നാഴ്ച സമയം അനുവദിച്ചു. ട്രഷറികളിൽ സൂക്ഷിച്ചിട്ടുള്ള പോസ്റ്റൽ വോട്ടുകളിൽനിന്ന് പൊലീസുകാർ ചെയ്ത വോട്ടുകൾ മാത്രം തരംതിരിച്ച് നൽകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന കമീഷെൻറ ആവശ്യം അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കർ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ അനുമതി. പോസ്റ്റൽ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് സ്വതന്ത്ര കമീഷൻ അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജിയാണ് കോടതി പരിഗണിച്ചത്.
പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് അസോസിയേഷൻ നേതാക്കൾ കൈവശപ്പെടുത്തി വോട്ട് രേഖപ്പെടുത്തിയെന്നാണ് ഹരജിയിലെ ആരോപണം. അതേസമയം, പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയത് താനാണെന്ന് വോട്ടർ നൽകുന്ന സത്യവാങ്മൂലം (ഫോറം 13 എ) രഹസ്യസ്വഭാവമുള്ളതിനാൽ ഹൈകോടതിയുടെ അനുമതിയോടെ മാത്രെമ അന്വേഷണ ഉദ്യോഗസ്ഥന് വിട്ടുനൽകാനാകൂവെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ അനുബന്ധ വിശദീകരണപത്രിക നൽകി. ഫോറം 13 എ ഒഴികെയുള്ളവ അന്വേഷണസംഘത്തിന് നൽകാനും ക്രമക്കേട് സംബന്ധിച്ച അന്വേഷണവുമായി സഹകരിക്കാനും ജില്ല തെരഞ്ഞെടുപ്പ് ഒാഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും വിശദീകരണപത്രികയിൽ പറയുന്നു.
ഫോറം 13 എ അന്വേഷണസംഘത്തിന് ലഭ്യമാക്കാൻ കോടതി നിർദേശിക്കണമെന്ന് ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതൊഴികെയുള്ള രേഖകൾ ലഭ്യമാക്കാനാവുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചിരിക്കെ നിലവിലെ അന്വേഷണം തുടരട്ടെയെന്ന് കോടതി വ്യക്തമാക്കി. ഹരജി വീണ്ടും മൂന്നാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.