സ്ഥാനം പാരിതോഷികമല്ല; ഉത്തരവാദിത്തം -പി.എം.എ. സലാം
ഐ.എൻ.എൽ ജനറൽ സെക്രട്ടറി ഇപ്പോൾ മുസ്ലിംലീഗ് ജന. സെക്രട്ടറിയായി. ഇത്തവണ സ്ഥാനാർഥിയാക്കാത്തതിന് കിട്ടിയ പാരിതോഷികമാണോ ?
ഞാൻ മുസ്ലിംലീഗിലേക്ക് വന്നത് സ്ഥാനം ആഗ്രഹിച്ചുകൊണ്ടല്ല. 2011ൽ എം.എൽ.എ ആയിരിക്കുേമ്പാഴാണ് ലീഗിലേക്ക് വരുന്നത്. അന്ന് ഇ. അഹമ്മദ് എം.എൽ.എ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഞാൻ നിരസിച്ചു. അതേസമയം, പൊതുപ്രവർത്തകനെന്നനിലയിൽ സ്ഥാനങ്ങളോട് മുഖംതിരിഞ്ഞു നിൽക്കാറുമില്ല. അങ്ങനെ ഞാൻ ലീഗ് സംസ്ഥാന സെക്രട്ടറിയായി. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടിയിൽ സീറ്റുണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. ജന. സെക്രട്ടറി കെ.പി.എ. മജീദിനെ ഹൈദരലി തങ്ങൾ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മറ്റൊരു ചർച്ച അപ്രസക്തമായി. അദ്ദേഹം സ്ഥാനാർഥിയായപ്പോൾ മുതിർന്ന സെക്രട്ടറിയായ എനിക്ക് ചുമതല നൽകി. അല്ലാതെ ഇത് പാരിതോഷികമൊന്നുമല്ല.
കെ.പി.എ. മജീദ് പരാജയപ്പെട്ടാൽ ജന.സെക്രട്ടറി സ്ഥാനം തിരിച്ചേൽപിക്കേണ്ടിവരുമോ ?
അതിന് അദ്ദേഹം പരാജയപ്പെടില്ലല്ലോ.
മികച്ച സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിട്ടും തിരൂരങ്ങാടിയിലും കളമശ്ശേരിയിലുമുണ്ടായ പ്രവർത്തക പ്രതിഷേധം പ്രതിഛായക്ക് മങ്ങലേൽപിച്ചല്ലോ ?
പ്രവർത്തകരുടെ വികാരപ്രകടനം മാത്രമാണ് അവിടങ്ങളിലുണ്ടായത്. തങ്ങളുടെ താൽപര്യങ്ങൾ പ്രവർത്തകർ നേതൃത്വത്തെ അറിയിക്കാറുണ്ട്. ഇതിനു വിരുദ്ധമായാണ് തീരുമാനമുണ്ടാകുന്നതെങ്കിൽ അത് അംഗീകരിക്കുകയാണ് വേണ്ടത്. കാരണം പാർട്ടി അധ്യക്ഷൻ ഹൈദരലി തങ്ങളാണ് അന്തിമ തീരുമാനമെടുക്കുന്നത്.
കളമശ്ശേരിയിൽ സ്ഥാനാർഥിയെ മാറ്റുമോ ?
കളമശ്ശേരിയിേലത് വ്യത്യസ്ത സാഹചര്യമാണ്. പ്രാദേശികവും വ്യക്തിപരവുമായ കാരണങ്ങൾ പ്രശ്നത്തിന് പിന്നിലുണ്ട്. പാർട്ടി അധ്യക്ഷൻ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റിയ ചരിത്രം ലീഗിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. ഉടലെടുത്ത പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും.
കോൺഗ്രസിൽനിന്ന് അധിക സീറ്റുകൾ വിലപേശി വാങ്ങുന്നതിൽ നേതൃത്വം പരാജയപ്പെട്ടു ?
മുന്നണിയിലാകുേമ്പാൾ വിട്ടുവീഴ്ച വേണമെന്നതാണ് ലീഗിെൻറ താൽപര്യം. അധിക സീറ്റുകളല്ല, എൽ.ഡി.എഫിനെ അധികാരത്തിൽനിന്ന് പുറത്താക്കുക എന്നതാണ് പ്രധാനം. അതിനനുസരിച്ച തീരുമാനമാണ് പാർട്ടി എടുത്തത്.
കോൺഗ്രസിലെ സ്ഥാനാർഥിപ്രശ്നങ്ങൾ ഭരണസാധ്യതക്ക് മങ്ങലേൽപിച്ചില്ലേ ?
ഉൾപാർട്ടി ജനാധിപത്യം കൂടുതലുള്ള പാർട്ടിയെന്ന നിലയിൽ കോൺഗ്രസിൽ എക്കാലത്തും പരസ്യപ്രതിഷേധങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഇത്തവണ കുറ്റ്യാടിയിലും പൊന്നാനിയിലും ഉൾപ്പെടെ സി.പി.എമ്മിനകത്തും പ്രതിഷേധമുണ്ടായി. മലപ്പുറത്ത് പാർട്ടിക്കാരല്ല, പണക്കാരും സമ്പന്നരുമാണ് അവരുടെ സ്ഥാനാർഥികൾ.
ജന. സെക്രട്ടറിയെന്ന നിലയിൽ പ്രഥമ ദൗത്യം ?
സീതി സാഹിബ് മുതൽ നിരവധി പ്രമുഖർ ഇരുന്ന കസേരയാണ്. നേതാക്കൾ അർപ്പിച്ച വിശ്വാസം ഉത്തരവാദിത്തത്തോടെ നിറവേറ്റും. നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികളുടെയും വിജയമാണ് പ്രഥമ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.