ജി. സുധാകരൻ
ആലപ്പുഴ: 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിക്കുവേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസംഗത്തിൽ മുൻമന്ത്രി ജി. സുധാകരന്റെ മൊഴി പൊലീസ് തൽക്കാലം എടുക്കില്ല. കഴിഞ്ഞദിവസം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും രേഖാമൂലമുള്ള തെളിവുകൾ ശേഖരിച്ചശേഷം മൊഴിയെടുത്താൽ മതിയെന്നാണ് പൊലീസ് നിലപാട്. ഇതിന് മുന്നോടിയായി ആലപ്പുഴ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് വിഭാഗത്തോട് തെളിവുകൾ സമർപ്പിക്കാൻ ആലപ്പുഴ സൗത്ത് പൊലീസ് ആവശ്യപ്പെട്ടു.
36 വർഷം മുമ്പുള്ള സംഭവമായതിനാൽ തെളിവുകൾ ശേഖരിച്ച് മാത്രമേ പൊലീസിന് നടപടിയിലേക്ക് കടക്കാൻ സാധിക്കൂ. ജനപ്രാതിനിധ്യനിയമത്തിലെ വോട്ടിങ് രഹസ്യാത്മകത ലംഘനം, ബൂത്ത് പിടിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങി മൂന്ന് മുതൽ ഏഴുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്.
എൻ.ജി.ഒ യൂനിയൻ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി ഈ മാസം 14ന് ആലപ്പുഴയിൽ നടന്ന മുൻകാല നേതാക്കളുടെ സമ്മേളന വേദിയിലാണ് ജി.സുധാകരൻ വിവാദപ്രസംഗം നടത്തിയത്. തുടർന്ന് കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ നിർദേശിക്കുകയായിരുന്നു. കടക്കരപ്പള്ളിയൽ സി.പി.ഐ നടത്തിയ പരിപാടിയിലും അമ്പലപ്പുഴ തഹസിൽദാർക്ക് നൽകിയ മൊഴിയിലും അൽപം ഭാവന കലർത്തി പറഞ്ഞതാണെന്നും അത്തരമൊരുസംഭവം നടന്നിട്ടില്ലെന്നും സുധാകരൻ തിരുത്തിയിരുന്നു.
അതിനിടെ, കേസിന്റെ പുരോഗതി അറിയിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ കാര്യാലയം ആലപ്പുഴ തെരഞ്ഞെടുപ്പ് ഓഫിസറോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.