കോന്നി: വനം വകുപ്പിന്റെ പാടം ഫോറസ്റ്റ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തി കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച സംഭവത്തിൽ സി.പി.എം എം.എൽ.എ കെ.യു ജനീഷ് കുമാറിനെതിരെ കൂടൽ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിത 132 പ്രകാരം കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, 351(2) പ്രകാരം ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വനംവകുപ്പ് നടുവത്തുമൂഴി റേഞ്ച് ഓഫിസർ, പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ, ജീവനക്കാർ, എന്നിവർ എം.എൽ.എക്കെതിരെ മൊഴി നൽകി. ഇതിനിടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസിലും മൊഴി രേഖപ്പെടുത്തി.
കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി രാജുവിനെ എം.എൽ.എ കഴിഞ്ഞദിവസം പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി മോചിപ്പിച്ചിരുന്നു. കോന്നി ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. അതേസമയം ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാട്ടിലെ സാധാരണക്കാർക്കെതിരെ കേസെടുക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ.യു. ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കൈതച്ചക്ക കൃഷി പാട്ടത്തിന് എടുത്തവർ സോളാർ വേലിയിലൂടെ വലിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് കാട്ടാനക്ക് ഷോക്കേൽക്കാൻ കാരണമെന്നായിരുന്നു വനം വകുപ്പിന്റെ വിശദീകരണം. വിവരം പുറത്തറിഞ്ഞതോടെ ഡി.എഫ്.ഒ ആയുഷ് കുമാർ കോറിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ആനയുടെ ജഡത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നായിരുന്നു വിലയിരുത്തൽ. 20 വയസ്സിൽ താഴെ പ്രായമുള്ള കൊമ്പന്റെ ജഡം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മറവു ചെയ്തിരുന്നു.കുളത്തുമണ്ണിലെ വനമേഖലയോട് ചേർന്ന മണ്ണിൽ ബൈജുവിന്റെ സ്വകാര്യ ഭൂമിയിലാണ് കാട്ടാനയെ ചെരിഞ്ഞനിലയിൽ കണ്ടെത്തിയത്. അന്ന് ബൈജുവിനെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ബൈജുവിന്റെ വസ്തുവിൽ ഇടുക്കി സ്വദേശികളായ ജയ്മോൻ, ബൈജു ജോബ് എന്നിവരാണ് പാട്ടത്തിന് കൈതച്ചക്ക കൃഷി ചെയ്തിരുന്നത്.
ഇതിനിടെ എം.എൽ.എക്ക് പിന്തുണയുമായി ക്രിസ്ത്യൻ സഭകളുടെ കൂട്ടായ്മയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് രംഗത്തുവന്നു. വന്യ ജീവി ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഇന്ന് ഡി.എഫ്.ഒ ഓഫിസ് മാർച്ച് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.