പൊലീസും സർക്കാറും പ്രതിക്കൊപ്പം; പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദമെന്ന് അതിജീവിത

തിരുവനന്തപുരം: ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദമുണ്ടെന്ന് അതിജീവിതയുടെ വെളിപ്പെടുത്തൽ. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് കേസിൽനിന്ന് പിൻമാറണമെന്നാണ് ഇടനിലക്കാർ മുഖേനയുള്ള ആവശ്യം. തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ്. പരാതി നൽകിയിട്ടും പലതവണ പൊലീസിൽ വിളിച്ച് പറഞ്ഞിട്ടും കേസെടുത്തില്ല. മാധ്യമങ്ങളിൽ വാർത്ത വന്ന ശേഷമാണ് അതിന് തയാറായത്. എന്നാൽ, അറസ്റ്റും അന്വേഷണവും ഉൾപ്പെടെ ഒഴിവാക്കി മുൻകൂർ ജാമ്യം കിട്ടുംവരെ പ്രതിക്ക് സമയം അനുവദിച്ചു- അതിജീവത കുറ്റപ്പെടുത്തി.

അതേസമയം, കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും ഡബ്ല്യു.സി.സി രംഗത്തെത്തി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് മറുപടി നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്.ഐ.ആര്‍ ഇട്ടത് എട്ട് ദിവസത്തിന് ശേഷമാണെന്നും ഡബ്ല്യു.സി.സിയുടെ സമൂഹ മാധ്യമക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. കേരള വനിത കമീഷൻ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും ഇല്ലെന്നും ഡബ്ല്യു.സി.സി അറിയിക്കുന്നു.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനിടെ പി.ടി. കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. നവംബർ 27ന് മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ കേസെടുക്കാൻ തയാറായത് ഡിസംബർ എട്ടിന് മാത്രമാണ്.

Tags:    
News Summary - Police and government are with PT Kunjumuhammed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.