കോഴിക്കോട്: രണ്ടാം നമ്പർ ഔദ്യോഗിക വാഹനം ലീഗ് ഓഫിസിനു മുന്നിൽ പാർക്ക് ചെയ്ത ഗ്രാഫിക് ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് സലാമിന്‍റെ പോസ്റ്റ്. നമ്മൾ തൂക്കിയെന്ന രണ്ടു വാക്കും ഈ ഗ്രാഫിക് ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിലെ ഫലസൂചനകൾ പ്രകാരം ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ലീഗിനെ കാത്തിരിക്കുന്നത്. രണ്ടു സ്വതന്ത്രരടക്കം 27 സീറ്റുകളിൽ മത്സരിച്ച ലീഗ് 23 സീറ്റുകളിലും മുന്നിലാണ്.
യു.ഡി.എഫ് അധികാരത്തിലേറിയാൽ ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇടതുകോട്ടകളെല്ലാം അട്ടിമറിച്ച് സംസ്ഥാനത്ത് യു.ഡി.എഫിന്‍റെ തേരോട്ടമാണ്. വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിടുമ്പോൾ 98 സീറ്റുകളിൽ യു.ഡി.എഫ് മുന്നിലാണ്. 39 സീറ്റിൽ എൽ.ഡി.എഫും മൂന്നു സീറ്റിൽ എൻ.ഡി.എയും ലീഡ് ചെയ്യുന്നു. യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. ധർമടത്ത് ആദ്യ ആറു റൗണ്ടിൽ പിന്നിൽപോയ മുഖ്യമന്ത്രി പിണറായി വിജയൻ ഒടുവിൽ ലീഡെടുത്തു. 13 മന്ത്രിമാർ പിന്നിലാണ്. മ
ന്ത്രിമാർ കൂട്ടത്തോടെ പിന്നിലായത് എൽ.ഡി.എഫ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണ് നൽകുന്നത്. റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ പിന്നിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂർണ്ണരൂപം പുറത്തുവരുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.