കോഴിക്കോട്: പി.എം ശ്രീ പദ്ധതി സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സർക്കാർ കേന്ദ്രവുമായി ഒപ്പിട്ട കരാറാണിത്. അതിൽനിന്ന് ഏകപക്ഷീയമായി ഒരു കക്ഷിക്ക് പിന്മാറാൻ സാധിക്കുമോ എന്നതെല്ലാം വിദഗ്ധരുമായി ചർച്ച ചെയ്യേണ്ടതുണ്ട്. അടിയന്തരമായി തീരുമാനമെടുത്ത് പെട്ടെന്ന് ഒന്നും ചെയ്യാനാകില്ല.
ഒപ്പിട്ട പി.എം ശ്രീയുടെ കാര്യത്തിലെ നിലപാട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കേണ്ട കാര്യമില്ല -മന്ത്രി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒപ്പിട്ട കരാറുണ്ട്. ആ കരാറിന്റെ തുടർച്ച എങ്ങനെ ആകണം എന്നത് സംബന്ധിച്ച് ഒരു സർക്കാറിന് തീരുമാനമെടുക്കാൻ രാഷ്ട്രീയ വശങ്ങളും മറ്റു ഘടകങ്ങളും പരിശോധിക്കണം. ഫണ്ടുകൾ നൽകുന്നതിന് കേന്ദ്രം സംസ്ഥാനങ്ങളുടെ മുന്നിൽ ഉപാധികൾ വെക്കാൻ പാടില്ല. അത് ഫെഡറൽ തത്വത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിളക്ക് വിവാദത്തെക്കുറിച്ച ചോദ്യത്തിന്, അത്തരം ചെറിയ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും അതെല്ലാം കാലങ്ങളായി നടക്കുന്ന പോലെ തന്നെ പോകുമെന്നും മന്ത്രി പ്രതികരിച്ചു. ഫാത്തിമ തഹ്ലിയ എം.എല്‍.എ സ്വകാര്യ ചടങ്ങ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തതിനെ വിമര്‍ശിച്ച് സമസ്തയും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും ഇത് ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.