പ്രധാനമന്ത്രി വിദ്വേഷ പ്രസ്താവന തിരുത്തണം -കാന്തപുരം

കോഴിക്കോട്: തെരഞ്ഞെടുപ്പു കഴിഞ്ഞാലും രാജ്യം ഭിന്നിക്കാതെ നിലനിൽക്കണമെന്നും അതിനാൽ ഭരണ, രാഷ്ട്രീയ നേതൃത്വങ്ങളിൽ ഇരിക്കുന്നവർ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ അഭ്യർഥിച്ചു.

ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ ആത്യന്തികമായി ദോഷം ചെയ്യുക രാജ്യത്തിനു തന്നെയാകും. ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർ പ്രവൃത്തിയിലും പ്രസ്താവനകളിലും പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം. തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാൻ വർഗീയതയെ ആയുധമാക്കുന്നവർ രാഷ്ട്ര ശരീരത്തിൽ ഏൽപിക്കുന്ന മുറിവുകൾ ആഴമേറിയതാകും.

ചികിത്സിച്ചു ഭേദമാക്കാനാകാത്ത വ്രണമായി അത് നമ്മുടെ രാജ്യത്തെ രോഗാതുരമാക്കും. പ്രധാനമന്ത്രിയെ പോലൊരാൾ അത്തരത്തിൽ പ്രസ്താവന നടത്തരുതായിരുന്നു. മുസ്‌ലിം മനസ്സുകളിൽ വേദനയുണ്ടാക്കിയ പ്രസ്താവന തിരുത്താൻ അദ്ദേഹം തയാറാകണം.

ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അങ്ങേയറ്റം തെറ്റായ നടപടിയാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

Tags:    
News Summary - PM should correct hate speech - Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.