ന്യൂഡൽഹി: കേരളത്തിലെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിന് അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മുഖ്യമന്ത്രി ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
''കൂടിക്കാഴ്ച സൗഹാർദപരമായിരുന്നു. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി പൂർണ പിന്തുണ പ്രഖ്യാപിച്ചു. പുതിയ പദ്ധതികൾ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും നൽകി. ''വലിയ കടൽത്തീരമണല്ലോ കേരളത്തിൽ ഉള്ളത്, കപ്പൽവഴിയുള്ള യാത്രക്കുള്ള സൗകര്യം ഒരുക്കാൻ പറ്റില്ലേ?' എന്ന് മോദി ചോദിച്ചു. അടുത്ത കാലത്ത് അഴീക്കൽ തുറമുഖം വഴിയുള്ള കപ്പൽ ചരക്കുനീക്കം ആരംഭിച്ചത് ശ്രദ്ധയിൽപെടുത്തി. അത് വികസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മോദി, വാരാണസി മുതൽ കൊൽക്കത്ത വരെയുള്ള കപ്പൽ റുട്ടിന്‍റെ പ്രത്യേക അനുഭവവും ഞങ്ങളോട് പങ്കുവെച്ചു. ഇത്തരം ഫലപ്രദമായ ഒേട്ടറെ ചർച്ച നടന്നു എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രത്യേകത'' -പിണറായി പറഞ്ഞു.
മോദിയുമായുള്ള സംഭാഷണത്തിലെ ഒരുകാര്യം പ്രത്യേകം ഓർക്കുന്നതായി പിണറായി എടുത്തു പറഞ്ഞു. ''കഴിഞ്ഞ തവണ കേരളത്തിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയെ കണ്ടിരുന്നു. അന്നദ്ദേഹം ഉന്നയിച്ചത് ഗെയിൽ പൈപ്പ്ലൈനിന്റെ കാര്യമാണ്. അത് എത്രയോ കാലമായി മുടങ്ങിക്കിടക്കുന്നു, പൂർത്തിയാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അത് പൂർത്തിയാക്കിയത് ശ്രദ്ധയിൽപെടുത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചു. എൽ.ഡി.എഫ് രണ്ടാമതും ഭരണത്തിലേറിയതിനെ പ്രത്യേകം അഭിനന്ദിച്ചു. കേരള വികസനത്തിന് എന്തുസഹായവും ചെയ്യാൻ തയ്യാറാണെന്നും അേദ്ദഹം ഉറപ്പുനൽകി'' -പിണറായി വ്യക്തമാക്കി.
രാജ്യത്തെയും സംസ്ഥാനങ്ങളിലെയും ഗവൺമെന്‍റുകൾ വികസന കാര്യത്തിൽ ഏകതാ മനോഭാവത്തോടെ പോകേണ്ടതിന്‍റെ ആവശ്യം അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ -സിൽവർലൈൻ- പദ്ധതി അടക്കം കേരളത്തിന്‍റെ പുതിയ പദ്ധതികൾ പറഞ്ഞപ്പോൾ സവിശേഷതകൾ ചോദിച്ചറിഞ്ഞു. ഉൾനാടൻ ജലഗതാഗതത്തിന്‍റെ സാധ്യതയും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.