കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കരിങ്കൊടി കാണിക്കാനെത്തിയ ഫ്രട്ടേണിറ്റി പ്രവർത്തകരെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു. കോഴിക്കോട് നഗരത്തിലെ തളി സാമൂതിരി സ്കൂളിന് പുറത്താണ് സംഭവം. സംഘർഷം രൂക്ഷമായതോടെ പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ സ്ഥലത്തുനിന്ന് നീക്കി.
നേരത്തെ മന്ത്രിക്കുനേരെ പ്രതിഷേധവുമായി കെ.എസ്.യുവും രംഗത്തെത്തിയിരുന്നു. മന്ത്രി വി. ശിവന്‍കുട്ടിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭാരതാംബ വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ യുവമോര്‍ച്ച പ്രതിഷേധിച്ചു. തളി ക്ഷേത്രത്തിന് സമീപം എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. യുവമോര്‍ച്ച പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിച്ചു.
അതേസമയം മലബാറില്‍ പ്ലസ് വണ്‍ ക്ലാസില്‍ കുട്ടികളെ കുത്തിനിറക്കേണ്ട അവസ്ഥയുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഒരു ക്ലാസില്‍ 60- 65 കുട്ടികള്‍ പഠിക്കേണ്ടി വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ പ്ലസ് വണ്‍ പ്രതിസന്ധിക്ക് കാരണം താനല്ലെന്നും ഹയര്‍ സെക്കന്‍ഡറി വന്ന സമയത്ത് ചിലര്‍ ചെയ്തതിന്റെ ഫലമാണ് മലബാറിലെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. മലബാറില്‍ ഒട്ടും സീറ്റ് കുറവില്ലെന്നും അഡ്മിഷന്‍ പൂര്‍ത്തിയാകുമ്പോള്‍ സീറ്റ് ബാക്കിയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.