മാഹി: പന്തക്കൽ ഐ.കെ കുമാരൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഗാന്ധി വധക്കേസ് പ്രതിയുടെ ഫോട്ടോ സ്ഥാപിക്കാൻ ആർ.എസ്.എസ് ശ്രമമെന്ന് സി.പി.എം. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സ്‌കൂളിൽ സ്ഥാപിച്ച 75 സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രത്തിനൊപ്പം സവർക്കറുടെ ഫോട്ടോയും വേണമെന്ന് ആവശ്യപ്പെട്ട് മാഹി ചീഫ് എജുക്കേഷൻ ഓഫിസറെ ഘെരാവോ ചെയ്‌തിരുന്നു. പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് റീജ്യനൽ അഡ്‌മിനിസ്‌ട്രേറ്റർ നൽകിയ ഉറപ്പിലാണ് സമരം നിർത്തിയത്.
ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്ത് ജയിൽ മോചിതനായ വ്യക്തിയുടെ ചിത്രം സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം സ്‌കൂളിൽ സ്ഥാപിക്കുന്നത് ചരിത്രത്തെ വെല്ലുവിളിക്കുന്നതാണെന്ന് സി.പി.എം മാഹി, പള്ളൂർ ലോക്കൽ കമ്മിറ്റികൾ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനായി ത്യാഗം സഹിച്ച മഹാത്മാഗാന്ധി, ഭഗത്‌സിങ്, സർദാർ വല്ലഭായി പട്ടേൽ, മാഹി വിമോചന സമരത്തിൽ രക്തസാക്ഷികളായ എം. അച്ചുതൻ, പി.പി. അനന്തൻ, ഫ്രഞ്ചുകാരുടെ മർദനമേറ്റ് മരിച്ച പി.കെ. ഉസ്‌മാൻ, ഐ.കെ. കുമാരൻ, എ.കെ.ജി, ഇ.എം.എസ്, കെ. കേളപ്പൻ ഉൾപ്പെടെയുള്ള ധീര ദേശാഭിമാനികളുടെ ഫോട്ടോകളാണ് സ്‌കൂളുകളിൽ സ്ഥാപിക്കേണ്ടത്. മാപ്പെഴുതി കൊടുത്ത പ്രതിയുടെ ചിത്രം സ്ഥാപിക്കുന്നത് സ്വാതന്ത്രസമരസേനാനികളെ അപമാനിക്കലാണെന്നും ലോക്കൽ കമ്മിറ്റികൾ പ്രസ്‌താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.